'എമ്പുരാന്‍' വീണ്ടും തിയേറ്ററില്‍, ബുക്ക്‌മൈ ഷോയില്‍ ടിക്കറ്റും എത്തി; മറ്റൊരു ഭാഷയില്‍ പ്രദര്‍ശനം

‘എമ്പുരാന്‍’ വീണ്ടും തിയേറ്ററില്‍. മാര്‍ച്ച് 27ന് റിലീസ് ചെയ്ത ചിത്രം ഏപ്രില്‍ 24ന് ഒടിടിയിലും സ്ട്രീമിങ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ അല്ല സിനിമ റീ റിലീസ് ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് സിനിമ എത്തിയിരിക്കുന്നത് എന്നതാണ് കൗതുകം.

ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ പില്‍ഖുവയിലുള്ള വിഭോര്‍ ചിത്രലോക് എന്ന തിയേറ്ററിലാണ് എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ഇവിടെ പ്രദര്‍ശനം തുടരുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോം ആയ ബുക്ക് മൈ ഷോയില്‍ അടക്കം സിനിമയുടെ ടിക്കറ്റും ലഭ്യമാണ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്.

അതേസമയം മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തിയ സിനിമ 325 കോടിയുടെ ബിസിനസ് നേട്ടമായിരുന്നു കൈവരിച്ചത്. സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കിടയിലും സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലുമാണ് സിനിമയുടെ ഈ റെക്കോര്‍ഡ് നേട്ടം എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സിനിമ റീ എഡിറ്റ് ചെയ്ത് എത്തിയിരുന്നു.

ചിത്രത്തിന്റെ ആരംഭത്തില്‍ തന്നെ ഗോധ്ര കലാപവും ഗുജറാത്ത് കലാപവും കാണിച്ചതാണ് വിവാദങ്ങള്‍ക്ക് വഴി തെളിച്ചത്. വിവാദങ്ങള്‍ക്ക് പിന്നാലെ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം റീ എഡിറ്റ് ചെയ്യുകയായിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമ സീനുകള്‍ ഒഴിവാക്കി, വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബല്‍ദേവ് എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. താങ്ക്‌സ് കാര്‍ഡില്‍ നിന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പേരും എടുത്തു കളഞ്ഞിരുന്നു.