ഞങ്ങളും നടപടികള്‍ സ്വീകരിക്കും, 'വരാഹ രൂപം' കോപ്പിയടിയല്ല; പാട്ട് വിവാദത്തില്‍ റിഷഭ് ഷെട്ടി

‘വരാഹ രൂപം’ ഗാനത്തിനെതിരെ ഉയര്‍ന്ന കോപ്പിയടി വാദത്തെ തള്ളി ചിത്രത്തിന്റെ സംവിധായകനും നായകനുമായ റിഷഭ് ഷെട്ടി. ‘കാന്താര’യിലെ വരാഹരൂപം എന്ന ഗാനം തങ്ങളുടെ ‘നവരസം’ പാട്ടിന്റെ ഗാനത്തിന്റെ കോപ്പിയടിയാണെന്ന് ആരോപിച്ച് തൈക്കുടം ബ്രിഡ്ജ് നിയമനടപടി സ്വീകരിച്ചിരുന്നു.

ഇതിന് എതിരെയാണ് റിഷഭ് ഷെട്ടി രംഗത്തെത്തിയിരിക്കുന്നത്. കാന്താരയിലെ ഗാനം കോപ്പിയടിച്ചതതല്ല. അവര്‍ ഉന്നയിച്ച പരാതിക്കെതിരെ പ്രൊഡക്ഷന്‍ ഹൗസ് വേണ്ട നടപടികള്‍ സ്വീകരിച്ചു വരികയാണ് എന്നാണ് റിഷഭ് ഷെട്ടി പറയുന്നത്. വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്താന്‍ താരം തയാറായില്ല.

അതേസമയം, ‘വരാഹ രൂപം’ തൈക്കുടം ബ്രിഡ്ജിന്റെ അനുവാദം ഇല്ലാതെ പ്രസിദ്ധീകരിച്ചതിന് ചിത്രത്തിന്റെ നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും, ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, സ്പോട്ടിഫൈ, വിന്‍ഗ്, ജിയോ സാവന്‍ എന്നിവര്‍ക്കെല്ലാം ഗാനം കാണിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

തൈക്കുടം ബ്രിഡ്ജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തങ്ങളോട് ലൈസന്‍സ് ചോദിക്കുകയോ ക്രെഡിറ്റ് തരികയോ ചെയ്യാതെയാണ് വരാഹരൂപം പാട്ട് റിലീസ് ചെയ്തതെന്ന് തൈക്കുടം ബ്രിഡ്ജ് വ്യക്തമാക്കിയിരുന്നു.

നമ്മള്‍ റൈറ്റ്‌സ് കൊടുത്തിട്ടാണ് അവര്‍ പാട്ട് ഇറക്കിയത് എന്നാണ് എല്ലാവരും വിചാരിച്ചത്. കാന്താരയുടെ പിന്നണി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടപ്പോള്‍ ഇത് ഒത്തുതീര്‍പ്പാക്കന്‍ അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. നിലവില്‍ തങ്ങളുടെ അഭിഭാഷകരാണ് അവരോട് സംസാരിക്കുന്നത്.

തങ്ങള്‍ ഒത്തിരി കഷ്ടപ്പെട്ടാണ് ആ ഗാനം പുറത്തുവിട്ടത്. അത് ആര്‍ക്കും ഫ്രീ ആയി കൊടുക്കാന്‍ പറ്റില്ല. അതുകൊണ്ട് ക്രെഡിറ്റും നഷ്ടപരിഹാരവും തന്നേപറ്റൂ. ക്രെഡിറ്റ് ആണ് ഞങ്ങളുടെ ആദ്യ ആവശ്യം എന്ന് തൈക്കുടം ബ്രിഡ്ജ് വ്യക്തമാക്കിയിരുന്നു.