ഹാസ്യത്തില്‍ മുക്കിയെടുത്ത ഒരു 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'; ' ജയ ജയ ജയ ജയഹേ' പറയുന്നത്...

‘ചിരിച്ച് ചിരിച്ച് വയ്യാണ്ടായി…’ ജയ ജയ ജയ ജയഹേ’ കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞതാണ്… എന്നാല്‍ സിനിമ ഹാസ്യത്തില്‍ മുക്കിയെടുത്ത ഒരു ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ ആണ്. ഒരു പാര്‍ട്രിയാര്‍ക്കി ഫാമിലിയുടെ കരിക്കേച്ചര്‍, അതാണ് ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും ഒന്നിച്ച ജയ ജയ ജയ ജയഹേ. വടക്കുനോക്കിയന്ത്രം, കെട്ടിയോളാണെന്റെ മാലാഖ പോലെയുള്ള സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്ന തലത്തിലാണ് സിനിമ.

ഒരു ശരാശരി മലയാളി കുടംബത്തില്‍ കാണുന്ന മാമനും അനിയനുമൊക്കെ ദമ്പതികളുടെ ജീവിതത്തില്‍ ഇടപെട്ട് അവരുടെ വ്യക്തിത്വം നഷ്ടപ്പെടുത്തുന്നത് എത്ര അനായസമായാണെന്ന് സിനിമ പറയുന്നുണ്ട്. വെറുമൊരു തമാശാപ്പടമോ ഫീല്‍ഗുഡ് മൂവിയോ അല്ല ഈ സിനിമ, പരസ്പര ഇഷ്ടങ്ങള്‍ പോലും മനസിലാകാതെ ജീവിക്കുന്ന ഭാര്യാഭര്‍ത്താക്കന്‍മാരുടെ പ്രശ്നങ്ങളാണ് സിനിമ മുന്നില്‍ വയ്ക്കുന്നത്.

താലിച്ചരടിലെ പെണ്‍ജീവിതത്തെ അതിന്റെ തനിമ ഒട്ടും ചോരാതെ തന്നെ സിനിമയില്‍ നര്‍മ്മത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം സമകാലിക പ്രശ്നങ്ങളേയും കക്ഷി രാഷ്ട്രീയം, ജാതി, മതം എന്നിവയെ ചിരിയിലൂടെ വിമര്‍ശിക്കാനും ഈ സിനിമ മടിക്കുന്നില്ല. എന്നാല്‍ ചിരിക്കപ്പുറം ചിലയിടങ്ങളില്‍ ഏറെ ചിന്തിപ്പിക്കുന്ന രംഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു പെണ്‍കുട്ടി ജനിച്ചത് മുതല്‍ ജീവിതത്തില്‍ ഉടനീളം നേരിടുന്ന വിവേചനങ്ങള്‍ എടുത്ത് കാണിക്കാന്‍ സിനിമ ശ്രമിക്കുന്നുണ്ട്. ജീവിതത്തിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും ദുരിതം കഴിഞ്ഞു എന്ന് ജയ കരുതുന്നു. കല്ല്യാണം കഴിഞ്ഞ് കാറില്‍ കയറി വരന്റെ വീട്ടിലേക്ക് പുറപ്പട്ടതിന് ശേഷം സ്വന്തം വീട്ടിലേക്ക് തിരിഞ്ഞു നോക്കി ജയയുടെ മുഖത്ത് അപൂര്‍വമായി വരാറുള്ള പുഞ്ചിരി വിടരുന്നുണ്ട്.

എന്നാല്‍ വരന്റെ വീട്ടിലേക്ക് കാലെടുത്തു വച്ചപ്പൊ തന്നെ ആ പുഞ്ചിരി മാറുന്നുണ്ട്. ദുരിത ജീവിതം ജയയെ പിന്തുടരുന്നു. ‘വടക്കുനോക്കി യന്ത്രം’ ‘ചിന്താവിഷ്ടയായ ശ്യാമള’, പോലുള്ള സിനിമകള്‍ പണ്ട് തിയേറ്ററുകളില്‍ സൃഷ്ടിച്ച ഓളമാണ് ‘ജയ ജയ ജയ ജയ ഹേ’ സൃഷ്ടിക്കുന്നത്. ഈ സിനിമകള്‍ പറഞ്ഞു നിര്‍ത്തിയ ഇടത്തു നിന്നാണ് ജയഹേയുടെ കഥ പറഞ്ഞു തുടങ്ങുന്നത്.

പക്ഷേ ഒരു വ്യത്യാസമുണ്ട്, അന്ന് സിനിമയുടെ ക്ലൈമാക്സില്‍ കുടുംബിനിയായ സ്ത്രീ എല്ലാം ക്ഷമിച്ച് സന്തോഷത്തിലേക്ക് മടങ്ങിപ്പോവുന്നതാണ് കാണിച്ചിരുന്നതെങ്കില്‍ ഇന്ന് ആ കാഴ്ചപ്പാട് തിരുത്തിയിട്ടുണ്ട്. സമത്വം സ്ത്രീക്കും അവകാശപ്പെട്ടതാണെന്ന് അടിവരയിട്ടു കൊണ്ടാണ് ചിത്രം അവസാനിപ്പിക്കുന്നത്. എങ്കിലും സിനിമയ്ക്ക് പുതുതായി ഒന്നും മുന്നോട്ട് വയ്ക്കാനായിട്ടില്ല.