ഇസ്രായേല്‍ – ഇറാന്‍ യുദ്ധത്തില്‍ ഇസ്രയേല്‍ നടത്തിയ pre-emptive ആക്രമണത്തില്‍ ഇറാന്റെ ആണവ കേന്ദ്രം തകര്‍ന്നുവെന്ന വാര്‍ത്ത വളരെയധികം ആശങ്ക ഉളവാക്കുന്ന ഒന്നാണ്. ഇറാനിലെ നതാന്‍സ് മേഖലയിലെ സമ്പുഷ്ട യുറേനിയം (Enriched Uranium) നിര്‍മ്മാണ നിലയത്തിന്മേലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയിരിക്കുന്നത്. ആണവായുധ നിര്‍മ്മാണത്തിനാവശ്യമായ സമ്പുഷ്ട യുറേനിയത്തിന്റെ നിര്‍മ്മാണമാണ് ഇവിടെ നടക്കുന്നത്.
അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി(International Atomic Energy Agency-IAEA) പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച്, നതാന്‍സിലെ ഭൂമിക്ക് മുകളിലുള്ള നിലയാനുബന്ധ സംവിധാനങ്ങളാണ് ആക്രമണത്തിന് വിധേയമായിട്ടുള്ളത്. ഭൂഗര്‍ഭ അറകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. അതേസമയം ഭൂഗര്‍ഭ നിലയത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് ഗൗരവമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നും IAEA പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. നതാന്‍സ് മേഖലയിലെ ആണവ വികിരണത്തോതില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് IAEA പത്രക്കുറിപ്പ് പറയുന്നുണ്ടെങ്കിലും ഏജന്‍സി നേരിട്ട് അവിടം സന്ദര്‍ശിച്ചിട്ടില്ലെന്നും വിശദീകരിക്കുന്നു.
ഇറാന്റെ ആണവ കേന്ദ്രങ്ങളിന്മേലുള്ള ഇസ്രയേല്‍ ആക്രമണം ഗൗരവതരമായ പല ആശങ്കകളും മുന്നോട്ടുവെക്കുന്നുണ്ട്.
ഒരു ആണവ ഇന്ധന നിലയത്തിന് മേല്‍ ആക്രമണം നടത്തുക എന്നത് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന ഒന്നാണ്. വാസ്തവത്തില്‍ ആ രാജ്യത്തിന്റെ തന്നെ ആണവ സൗകര്യം ഉപയോഗപ്പെടുത്തി അവിടുത്തെ ജനങ്ങള്‍ക്ക് മേല്‍ ദീര്‍ഘകാല ദുരിതങ്ങള്‍ വിതയ്ക്കുക എന്നതാണ് ഇതിന്റെ പരിണതഫലം. കൃത്യമായി പറഞ്ഞാല്‍ പ്രത്യക്ഷമല്ലാത്ത ഒരു ആണവായുധ പ്രഹരമാണിത്.
ആണവ നിലയങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തിന്റെ നൈതികതയില്ലായ്മയെ സംബന്ധിച്ച് ഇന്റര്‍നാഷണല്‍ കമ്മിറ്റീ ഓഫ് ദ റെഡ് ക്രോസ്സ് തയ്യാറാക്കിയ കമ്യൂണിക്കേയില്‍ ഇതേക്കുറിച്ച് വിശദികീരിക്കുന്നു.
”ഒരു ആണവ നിലയത്തിന് നേരെ നടക്കുന്ന ആക്രമണം റേഡിയേഷന്‍ എക്‌സ്‌പോഷര്‍ (ഗാമാ വികിരണം), റേഡിയോ ആക്ടീവ് മലിനീകരണം (വായുവിലൂടെയുള്ള റേഡിയോ ആക്ടീവ് വസ്തുക്കളുടെ ശ്വസിക്കല്‍) എന്നിവയ്ക്ക് കാരണമാകാം. ഇത് മനുഷ്യന്റെ ആരോഗ്യത്തിലും പരിസ്ഥിതിയിലും ഹ്രസ്വകാല, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. അതോടൊപ്പം തന്നെ സ്ഥല-കാല നിയന്ത്രണ പരിധിക്ക് പുറത്തായിരിക്കും ഇവയുടെ ആഘാതം. വികിരണ വിഷബാധയ്ക്കും അനുബന്ധ രോഗങ്ങള്‍ക്കും പുറമേ, അയോണൈസിംഗ് റേഡിയേഷന്‍ എക്‌സ്‌പോഷര്‍ മൂലമുണ്ടാകുന്ന ജനിതക തകരാറുകള്‍ വരാനിരിക്കുന്ന തലമുറകളെപ്പോലും ബാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. റേഡിയോ ആക്ടീവ് വസ്തുക്കള്‍ വിശാല പ്രദേശങ്ങളില്‍ വ്യാപിക്കുകയും ആവാസവ്യവസ്ഥയിലും കൃഷിയിലും ഭക്ഷ്യസുരക്ഷയിലും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ഹ്രസ്വകാല, ദീര്‍ഘകാല അപകടസാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യും. മലിനീകരണം ഇല്ലാതാക്കല്‍ എന്നത് സമയമെടുക്കുന്ന ഒന്നാണ്. ചില സന്ദര്‍ഭങ്ങളില്‍ അസാധ്യവും”.
ഇറാന്റെ നതാന്‍സിലുള്ള യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണെന്ന് IAEA തന്നെ വ്യക്തമാക്കുന്നുണ്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്ക് ഇസ്രയേല്‍ നടത്തിയ മൂന്‍കൂര്‍ ആക്രമണം വാസ്തവത്തില്‍ ആണവ നിരായുധീകരണ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ദുഷ്‌കരമാക്കുന്നതാണ്.
ആണവ ഇന്ധന-ഊര്‍ജ്ജ നിലയങ്ങളിന്മേലുള്ള ബോംബാക്രമണം ആണവ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന എല്ലാ രാഷ്ട്രങ്ങളെയും ആശങ്കയിലാഴ്ത്തുന്ന ഒന്നാണ്. ഇന്ത്യയെപ്പോലുള്ള, ഉപയോഗിച്ച ഇന്ധന ദണ്ഡുകള്‍ (spent fuel) ആണവോര്‍ജ്ജ നിലയങ്ങളില്‍ തന്നെ സൂക്ഷിക്കുന്ന, പ്രത്യേക റെപോസിറ്ററികള്‍ ഇല്ലാത്ത, രാജ്യങ്ങൾക്ക് മേൽ അത് കൂടുതല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ആണവ നിലയങ്ങള്‍ക്കെതിരായ ബോംബാക്രമണമെന്നത് യുദ്ധക്കുറ്റമായിത്തന്നെ പരിഗണിക്കപ്പെടേണ്ട ഒന്നാണ്. ആണവ നിലയങ്ങള്‍ ആക്രമിക്കുന്നതിന് സന്ദര്‍ഭമോ സാഹചര്യമോ പരിഗണിക്കപ്പെടരുതെന്നും അവ പരിസ്ഥിതിക്കും മനുഷ്യനും ഒരുപോലെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും മനസ്സിലാക്കേണ്ടതുണ്ട്. അതുപോലെത്തന്നെ ആണവ വികിരണത്തിന് രാഷ്ട്രാതിര്‍ത്തികള്‍ ബാധകമല്ലെന്ന സാമാന്യബോധമെങ്കിലും ആക്രമണകാരികള്‍ സൂക്ഷിക്കേണ്ടത് പ്രധാനമാണ്.
Read more
കെ.സഹദേവന്‍