മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നുവെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവാണെന്നും രാഹുൽ ഗാന്ധിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു.
2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെനന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാദം. എന്നാൽ ഇത് തികച്ചും അസംബന്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിയമവിരുദ്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സുതാര്യതക്കായി പ്രവര്‍ത്തിക്കുന്നവരെ നിരാശപ്പെടുത്തുന്ന നടപടിയാണ് രാഹുല്‍ഗാന്ധിയുടേതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.
വസ്തുതകള്‍ വ്യക്തമാക്കി കോണ്‍ഗ്രസിന് മറുപടി നല്‍കിയതാണ്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലും ലഭ്യമാണ്. എന്നാൽ വീണ്ടും വീണ്ടും ആരോപണങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ, ഈ വസ്തുതകൾ എല്ലാം പൂർണ്ണമായി അവഗണിക്കപ്പെടുന്നുവെന്ന് കമ്മീഷൻ വ്യക്തമാക്കി. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവാണ്. വോട്ടര്‍മാരില്‍ നിന്ന് അനുകൂല വിധി ലഭിക്കാത്തപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിട്ടുവീഴ്ച ചെയ്തുവന്ന ആരോപണങ്ങള്‍ അസംബന്ധമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ജനാധിപത്യത്തെ എങ്ങനെ അട്ടിമറിക്കാമെന്നതിന്റെ തെളിവായിരുന്നു മഹാരാഷ്ട്ര തെരഞ്ഞെടുപ്പെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യങ്ങൾ പറയുന്നത്. ബിജെപി തോല്‍ക്കാന്‍ സാധ്യതയുളള ഇടങ്ങളിലെല്ലാം ഒത്തുകളി നടക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു. കൂടാതെ എങ്ങനെയാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് അട്ടിമറി നടന്നതെന്ന് കണക്കുകളും രാഹുല്‍ ഗാന്ധി നിരത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനം മുതല്‍ വോട്ടര്‍ പട്ടിക തയ്യാറാക്കിയതു വരെയുളള എല്ലാ നടപടിക്രമങ്ങളിലും അഴിമതി നടന്നെന്നാണ് രാഹുല്‍ ചൂണ്ടിക്കാട്ടുന്നത്.
വോട്ടെടുപ്പ് നടന്ന ദിവസവും ക്രമക്കേട് നടന്നു. വോട്ടിംഗ് ശതമാനത്തില്‍ അസാധാരണമായ വര്‍ധനയുണ്ടായി. വോട്ടര്‍പട്ടികയിലും അവിശ്വസനീയമായ തരത്തില്‍ വര്‍ധനവുണ്ടായി. അഞ്ചുമാസം കൊണ്ട് ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ എണ്ണം കൂട്ടി. ബിജെപിക്ക് പരാജയമുണ്ടാകുന്ന സാഹചര്യം മറികടക്കാന്‍ മഹാരാഷ്ട്രയില്‍ വലിയ ക്രമക്കേടുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനൊക്കെ കൂട്ടുനിന്നു. ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ചതിന്റെ ബ്ലൂ പ്രിന്റായിരുന്നു മഹാരാഷ്ട്രയില്‍ കണ്ടത്. ഇത് ബിഹാറിലും ആവര്‍ത്തിക്കാന്‍ പോവുകയാണ് എന്നാണ് രാഹുല്‍ ഗാന്ധി ലേഖനത്തില്‍ പറഞ്ഞത്.