'അഴിമതി, നോട്ട് നിരോധനം, ജി എസ് ടി - ഈ വിഷയങ്ങളിൽ സംവാദത്തിന് വെല്ലുവിളിക്കുന്നു', മോദിയോട് രാഹുൽ

ദിവസം മൂന്നുമണിക്കൂര്‍ മാത്രമേ ഉറങ്ങാറുള്ളൂവെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിനു വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതി, നോട്ടുനിരോധനം, ജി.എസ്.ടി, കര്‍ഷകപ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണു സംവാദത്തിനു വെല്ലുവിളിച്ചിരിക്കുന്നത്. എന്‍.ഡി.ടി.വിക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ ഇത്തരത്തിലുള്ള പ്രതികരണം.

”കഠിനമായി ജോലി ചെയ്യുന്നുവെന്നു പറയുന്ന, മൂന്നുമണിക്കൂര്‍ മാത്രം ഉറങ്ങുന്നുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയെ ഞാന്‍ സംവാദത്തിനു വെല്ലുവിളിക്കുന്നു.’- എന്നാണു രാഹുല്‍ പറഞ്ഞത്. മോദിക്കു തന്നോടു വ്യക്തിപരമായി വെറുപ്പാണെന്നും എന്നാല്‍ പൊതുപരിപാടികളില്‍ സ്‌നേഹത്തോടെ മാത്രമാണു താന്‍ മോദിയെ കണ്ടതും സംസാരിച്ചതുമെന്നും രാഹുല്‍ വ്യക്തമാക്കി.

‘ഇതു സ്‌നേഹം നിറഞ്ഞ രാജ്യമാണ്. എന്നാല്‍ അദ്ദേഹം രാജ്യത്തു വെറുപ്പ് നിറച്ചു. ഞാന്‍ അദ്ദേഹത്തോടു സംസാരിച്ചതു ബഹുമാനത്തോടെയാണ്. പക്ഷേ, അദ്ദേഹം എന്നോടു സംസാരിക്കുക പോലും ചെയ്തില്ല. ജനങ്ങളെ കേള്‍ക്കാതെ രാജ്യം ഭരിച്ചാല്‍ നല്ല രീതിയില്‍ ഭരിക്കാനാകില്ല. ആര്‍ക്കും മോദിയെ തോല്‍പ്പിക്കാനാകില്ലെന്ന് അഞ്ചുവര്‍ഷം മുന്‍പു ചിലര്‍ പറഞ്ഞിരുന്നു. പക്ഷേ ഞങ്ങള്‍ പിന്‍വാങ്ങിയില്ല. പാര്‍ലമെന്റിലും പുറത്തും ഞങ്ങള്‍ പോരാട്ടം തുടര്‍ന്നു. ഇപ്പോള്‍ അദ്ദേഹം ഭയന്നിരിക്കുകയാണ്. മോദി വിജയിക്കുമെന്ന് ഇപ്പോള്‍ ആരും പറയുന്നില്ല.’- രാഹുല്‍ അഭിപ്രായപ്പെട്ടു.

ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രത്യയശാസ്ത്രവും പുരോഗമനശക്തികളുടെ പ്രത്യയശാസ്ത്രവും തമ്മിലുള്ള പോരാട്ടമാണു ഇപ്പോൾ രാജ്യത്തു നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. മോദി, രാജീവ് ഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, ഇന്ദിരാ ഗാന്ധി എന്നിവരെക്കുറിച്ചു സംസാരിക്കുന്നു. പക്ഷേ സത്യമെന്താണെന്ന് എനിക്കറിയാം. അദ്ദേഹം നുണ പ്രചരിപ്പിക്കുകയാണ്. ഇതെല്ലാം മേയ് 23-നു വ്യക്തമാകുമെന്നും രാഹുല്‍ പറഞ്ഞു.