ഇത് വികസനത്തിന്റെ കാലഘട്ടമാണ് കൈയേറ്റങ്ങളുടെയല്ല: ചൈനയ്ക്ക് പ്രധാനമന്ത്രി മോദിയുടെ സന്ദേശം

ചൈനയുടെ പ്രവിശ്യാ വിപുലീകരണത്തിന്റെ സലാമി സ്ലൈസിംഗ് നയത്തെ (സൈനിക ഭാഷയിൽ, പുതിയ പ്രദേശങ്ങൾ സ്വന്തമാക്കുന്നതിനുള്ള ഒരു തന്ത്രം) പേരെടുത്തു പറയാതെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

“അതിർത്തി കയ്യേറ്റങ്ങളുടെ യുഗം അവസാനിച്ചു. ലോകം വികസനത്തിന്റെ പാതയിലേക്ക് നീങ്ങി. വിപുലീകരണ ശക്തികൾ കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്തെ നശിപ്പിച്ചു. പക്ഷേ ഒന്നുകിൽ അവർ ചരിത്രത്തിൽ പരാജയപ്പെടുകയോ മറവിയിലാവുകയോ ചെയ്തു.” ലഡാക്കിലെ ലേയിലെ നേമു സെക്ടറിലെ ഫോർവേഡ് പൊസിഷനുകളിലൊന്നിൽ സൈനികരെ  അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി മോദി.

ഇരുപതാം നൂറ്റാണ്ടോടെ അതിർത്തി പിടിച്ചടക്കലുകളുടെ കാലഘട്ടം അവസാനിച്ചു എന്ന പ്രധാനമന്ത്രി മോദിയുടെ പരാമർശം ഇന്ത്യൻ പ്രദേശങ്ങളിൽ കണ്ണുവയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന ചൈനക്കുള്ള വ്യക്തമായ സന്ദേശമാണ്. “ഗാൽവാൻ താഴ്‌വരയിൽ ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു.” തന്റെ പ്രസംഗത്തിൽ ഗാൽവാൻ വാലി ഏറ്റുമുട്ടലിനെ മോദി പരാമർശിച്ചു.

“നമ്മുടെ ശത്രുക്കൾ നിങ്ങളുടെ ശക്തിയും ക്രോധവും കണ്ടു. ലഡാക്കിലെ ഈ ഭൂമി ഇന്ത്യയുടെ കിരീടമാണ്. ഇത് രാജ്യത്തിന് ധീരമായ നിരവധി ഹൃദയങ്ങളെ നൽകി,” മോദി സൈനികരോടായി പറഞ്ഞു.

“ദുർബലർക്ക് ഒരിക്കലും സമാധാനം കൊണ്ടുവരാനാവില്ല. സമാധാനം കൈവരിക്കാനുള്ള വ്യവസ്ഥയാണ് ശക്തി. ഭൂമി, വായു, ജലം എന്നിവയിൽ ഇന്ത്യ അതിന്റെ ശക്തി വർദ്ധിപ്പിക്കുകയാണ്, ഇത് മനുഷ്യരാശിയുടെ ക്ഷേമത്തിനായിട്ടാണ്.” മോദി പറഞ്ഞു.

വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി മോദി ലഡാക്കിൽ എത്തിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലഡാക്ക് സന്ദർശിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും ഇത് പുനഃക്രമീകരിച്ചു. പകരം മോദിയാണ് മുന്നറിയിപ്പൊന്നും ഇല്ലാതെ എത്തിയത്.