അണ്ണാ ഡി.എം.കെ യെ നിയന്ത്രിക്കുന്നത് ബി.ജെ.പിയെന്ന് കനിമൊഴി; തനിക്കെതിരെയുള്ള റെയ്ഡ് ആസൂത്രിതമെന്നും ഡി.എം.കെ നേതാവ്

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം അവരുടെ പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെ ബി.ജെ.പി നിയന്ത്രണത്തിലാണെന്ന് ഡി എം കെ  നേതാവ് കനിമൊഴി . തങ്ങളെ ഭയപ്പെടുത്തി തൂത്തുക്കുടിയില്‍ തിരഞ്ഞെടുപ്പ് നിര്‍ത്തി വെയ്ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അവര്‍ പറഞ്ഞു. തന്റെ വസതിയിലും ഓഫീസിലും നടത്തിയ റെയ്ഡ് ആസൂത്രിതമാണെന്നും  അവര്‍ പറഞ്ഞു.

“ഈ റെയ്ഡുകള്‍ക്ക് യാതൊരു അര്‍ത്ഥവുമില്ല. ജനങ്ങള്‍ക്ക് എ.ഐ.എ.ഡി.എം.കെയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. പ്രതിപക്ഷത്തെ വേട്ടയാടുകയെന്ന ലക്ഷ്യമാണ് ഐ.ടി റെയ്ഡുകള്‍ക്ക് പിന്നില്‍”, കനിമൊഴി പറഞ്ഞു. വ്യാഴാഴ്ച തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഡി.എം.കെ. സ്ഥാനാര്‍ത്ഥി കൂടിയായ കനിമൊഴിയുടെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.

തൂത്തുക്കുടിയില്‍ നിന്നുള്ള ഡി.എം.കെ സ്ഥാനാര്‍ത്ഥിയാണ് കനിമൊഴി. ചെന്നൈയിലെ അല്‍വാര്‍പേട്ടില്‍ വോട്ടു ചെയ്യാനെത്തിയ കനിമൊഴി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

അതേ സമയം 95 സീറ്റിലേക്കുള്ള ലോക്‌സഭയിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടരുകയാണ്. 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.