'ഇന്ത്യ' സഖ്യം ഹിന്ദുക്കള്‍ക്കും സനാതന ധര്‍മ്മത്തിനും വിരുദ്ധം, ഭാരതത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നുവെന്ന് നിര്‍മ്മല സീതാരാമന്‍

പ്രതിപക്ഷ സഖ്യമായ ഇന്ത്യയും പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെയും ഹിന്ദുക്കള്‍ക്കും സനാതന ധര്‍മ്മത്തിനും വിരുദ്ധമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സനാതന ധര്‍മ്മത്തെയും ഭാരതത്തെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭരണഘടനയെ പരിഹസിക്കുന്നതാണ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെന്നും ഇവര്‍ ഇത് തന്നെയാണ് കഴിഞ്ഞ 70 വര്‍ഷമായി ചെയ്യുന്നതെന്നും നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു.

ഡിഎംകെയുടെ രാജ്യ വിരുദ്ധ പ്രവണതയെ കുറിച്ച് തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്ന് പറഞ്ഞ നിര്‍മ്മല സീതാരാമന്‍ ഭാഷാ തടസം കാരണം രാജ്യം മുഴുവന്‍ ഇത് എത്തിയില്ലെന്നും കൂട്ടിചേര്‍ത്തു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളുടെ വരവോടെ ഇവരുടെ കള്ളക്കളി പൊളിഞ്ഞെന്നും ഡിഎംകെയുടെ രാജ്യ വിരുദ്ധ പരാമര്‍ശങ്ങള്‍ എല്ലാവര്‍ക്കും മനസിലായെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു.

സനാതന ധര്‍മ്മ വിരുദ്ധത ഡിഎംകെയുടെ പ്രഖ്യാപിത നയമാണ്. ഇത് താന്‍ നേരിട്ട് മനസിലാക്കിയിട്ടുണ്ട്. സനാതന ധര്‍മ്മത്തിനെതിരായ പ്രതിഷേധമല്ലെന്നും ഉന്മൂലനം ചെയ്യാനുള്ള പ്രഖ്യാപനമാണെന്നും ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read more

ഇന്ത്യ സഖ്യത്തിലെ ഒരു ഘടകകക്ഷിയും ഉദയനിധിയുടെ പ്രസ്താവനകളെ അപലപിച്ചിട്ടില്ല. ഇന്ത്യ സഖ്യം ഭാരതീയര്‍ക്കും സനാതന ധര്‍മ്മത്തിനും എതിരാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.