അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

ഉത്തര്‍പ്രദേശിലെ ഫുല്‍പൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും പ്രസംഗിക്കാനാകാതെ മടങ്ങി. ബാരിക്കേഡുകള്‍ തകര്‍ത്ത് ജനം വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇരുവരും മടങ്ങിയത്.

അനിയന്ത്രിതമായ ആള്‍ത്തിരക്കിനെ തുടര്‍ന്ന് ബാരിക്കേഡുകളും മൈക്കും ഉച്ചഭാഷിണികളും തകര്‍ന്നതോടെയാണ് ഇരുവരും വേദി വിട്ടത്. അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും 20 മിനുട്ടോളം വേദിയില്‍ ഉണ്ടായിരുന്നു. രണ്ട് ലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന മൈതാനത്ത് മൂന്ന് ലക്ഷത്തോളം പേരാണ് എത്തിയത്.

അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും പാര്‍ട്ടി പ്രവര്‍ത്തകരോട് ശാന്തരാകാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഇരു നേതാക്കളും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് വേദി വിട്ടത്. അനിയന്ത്രിതമായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഏറെ പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.