ഗായിക കെനിഷ ഫ്രാന്‍സിസുമായുള്ള പ്രണയത്തിന് വേണ്ടി ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ചുവെന്ന അഭ്യൂഹങ്ങള്‍ നടക്കുന്നതിനിടെ വിശദീകരണവുമായി നടന്‍ രവി മോഹന്‍. മക്കളെ പോലും നടന്‍ പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ് ഭാര്യ ആര്‍തി കുറിപ്പുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രവി മോഹന്‍ തന്റെ ഭാഗം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ആര്‍തിക്കും അവരുടെ അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് നടന്‍ ആരോപിച്ചിരിക്കുന്നത്. മാതാപിതാക്കളെ പോലും സഹായിക്കാന്‍ കഴിയാതെ തന്നെ ട്രാപ്പിലാക്കി സമ്പാദ്യം മുഴുവന്‍ ആരതിയും അവരുടെ മാതാപിതാക്കളും ആഡംബര ജീവിതത്തിനായി ചെലവഴിക്കുകയും വന്‍തോതിലുള്ള സാമ്പത്തിക വായ്പകളില്‍ കുടുക്കുകയും ചെയ്തു എന്നാണ് നടന്‍ പറയുന്നത്. കുട്ടികളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും നടന്‍ പറയുന്നുണ്ട്. കെനിഷ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണെന്നും രവി മോഹന്‍ വ്യക്തമാക്കി.
നടന്‍ രവി മോഹന്റെ പത്രക്കുറിപ്പ്:
നമ്മുടെ രാജ്യം വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍, ജനകീയ കോടതിയില്‍ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ എടുത്തിട്ട് വിചാരണ ചെയ്യുന്നതില്‍ ദുഖമുണ്ട്. എന്റെ സ്വകാര്യ ജീവിതം സത്യമോ അനുതാപമോ ഇല്ലാതെ വളച്ചൊടിച്ച ഗോസിപ്പുകളായി മാറുന്നത് കാണുന്നത് എനിക്ക് ആഘാതകരമായിട്ടുണ്ട്. എന്റെ നിശബ്ദത ഒരു ബലഹീനതയായിരുന്നില്ല. അത് അതിജീവനമായിരുന്നു. പക്ഷേ, എന്റെ യാത്രയെയോ എന്റെ മുറിവുകളെയോ അറിയാത്തവര്‍ എന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുമ്പോള്‍, ഞാന്‍ എല്ലാം തുറന്നു പറഞ്ഞേ മതിയാകൂ. കഠിനാധ്വാനവും പ്രതിരോധവും കൊണ്ടാണ് ഞാന്‍ എന്റെ കരിയര്‍ കെട്ടിപ്പടുത്തത്. എന്റെ മുന്‍ വിവാഹത്തില്‍ നിന്നു മാത്രം ലഭിച്ച പ്രശസ്തി വ്യക്തിപരമായ നേട്ടത്തിനും സഹതാപം നേടാനും ഉപയോഗിക്കാന്‍ ആരെയും ഞാന്‍ അനുവദിക്കില്ല. ഇത് വെറുമൊരു കളിയല്ല, എന്റെ ജീവിതമാണ്, എന്റെ സത്യമാണ്, എന്റെ മുറിവുണക്കലാണ്. ഇന്ത്യയിലെ നിയമത്തില്‍ ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. അത് സത്യം വെളിച്ചത്ത് കൊണ്ടുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നിലെ സത്യത്തെയും നീതിയെയും ബഹുമാനിച്ച് അന്തസോടെ ഞാന്‍ പോരാടും.
ഒരു മുതിര്‍ന്ന വ്യക്തി ആയിട്ട് കൂടി വര്‍ഷങ്ങളോളം ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായ പീഡനങ്ങള്‍ അനുഭവിച്ച് എന്റെ സ്വന്തം മാതാപിതാക്കളെ പോലും കാണാന്‍ കഴിയാത്ത ഒറ്റപ്പെടലില്‍ ഞാന്‍ കുടുങ്ങിപ്പോയി. എന്റെ ദാമ്പത്യം സുഖകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാ ആത്മാര്‍ഥമായ ശ്രമങ്ങളും നടത്തിയിട്ടും ഞാന്‍ കൂട്ടിലകപ്പെട്ടതുപോലെ ഒരു ട്രാപ്പിലായിരുന്നു. ഒടുവില്‍ അസഹനീയമായ ആ ജീവിതത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഞാന്‍ ശക്തി സംഭരിച്ചു. അത് നിസാരമായി എടുത്ത തീരുമാനമായിരുന്നില്ല. അതിനാല്‍ തന്നെ ഞാന്‍ ഭാരിച്ച ഹൃദയവ്യഥയോടെയാണ് ഇത് എഴുതുന്നത്. വിവാഹമോചനത്തിന് അപേക്ഷിക്കാനുള്ള എന്റെ തീരുമാനത്തെ കുറിച്ച് എന്റെ കുടുംബത്തോടും, എന്റെ അടുത്ത സുഹൃത്തുക്കളോടും, എന്നെ സ്‌നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട ആരാധകരോടും ഞാന്‍ ഇതിനകം തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. എന്റെ മുന്‍ ഭാര്യ ഉള്‍പ്പെടെ എല്ലാവരുടെയും സ്വകാര്യത സംരക്ഷിക്കാനുള്ള ആത്മാര്‍ഥമായ ആഗ്രഹത്തോടെയാണ് ഞാന്‍ ആ തീരുമാനം എടുത്തത്, കൂടാതെ ഊഹാപോഹങ്ങള്‍ ഉന്നയിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുതെന്ന് ഞാന്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ എന്റെ നിശബ്ദത തെറ്റിദ്ധരിക്കപ്പെട്ടു എന്ന് തോന്നുന്നു. അത് ഒരു ഒരു പിതാവെന്ന നിലയിലുള്ള എന്റെ പങ്കിനെ പോലും ചോദ്യം ചെയ്യുകയും തെറ്റായ ആരോപണങ്ങളിലൂടെ എന്നെ പരസ്യമായി അപമാനിക്കുന്നതിലേക്കും വരെ എത്തിച്ചു. അടുത്തിടെ ഞാന്‍ പങ്കെടുത്ത പൊതുപരിപാടി പോലും തെറ്റിദ്ധരിക്കപ്പെട്ടു. ഈ കെട്ടിച്ചമച്ച കഥകളെല്ലാം ഉറപ്പോടെ നിഷേധിക്കുകയാണ്. എല്ലായ്‌പ്പോഴും ചെയ്യുന്നതുപോലെ അന്തസ്സോടെയും, സ്ഥിരതയോടെയും, നീതിയിലുള്ള വിശ്വാസത്തോടെയും എന്റെ സത്യത്തില്‍ ഉറച്ചുനില്‍ക്കും.
വീട് വിട്ടുപോകാന്‍ തീരുമാനിച്ച നിമിഷം മുതല്‍ എന്റെ ഹൃദയത്തില്‍ അവര്‍ എന്റെ ‘എക്‌സ്’ ആയി മാറിക്കഴിഞ്ഞു. സാമ്പത്തിക നേട്ടത്തിലും പൊതുജന സഹതാപം ആകര്‍ഷിക്കുന്നതിനും എന്റെ കുട്ടികളെ ഉപയോഗിക്കുന്നത് കാണുന്നതാണ് എന്നെ ഏറ്റവും വേദനിപ്പിക്കുന്നത്. ഞങ്ങളുടെ വേര്‍പിരിയലിനുശേഷം എന്നെ എന്റെ കുട്ടികളില്‍ നിന്ന് മനഃപൂര്‍വം അകറ്റിനിര്‍ത്തി. കഴിഞ്ഞ ക്രിസ്മസിന് കോടതി ഉത്തരവിട്ട ഒരു മീറ്റിങ് ഒഴികെ മറ്റ് ആശയവിനിമയങ്ങളും നിയന്ത്രിച്ചു. എന്റെ സ്വന്തം കുട്ടികളെ കാണുകയോ സമീപിക്കുകയോ ചെയ്യുന്നതില്‍ നിന്ന് എന്നെ തടയാന്‍ വേണ്ടി ബൗണ്‍സര്‍മാരെ പോലും ഒപ്പം കൊണ്ട് നടക്കുന്നുണ്ട്. ഇത്രയും ചെയ്തിട്ടാണ് ഒരു പിതാവെന്ന നിലയില്‍ എന്റെ കടമ നിര്‍വഹിക്കുന്നുണ്ടോ എന്ന് ചോദ്യം ചെയ്യുന്നത്. അടുത്തിടെ എന്റെ കുട്ടികള്‍ ഒരു വാഹനാപകടത്തില്‍പ്പെട്ടത് ഞാന്‍ അറിഞ്ഞത് ഏകദേശം ഒരു മാസത്തിന് ശേഷം കാര്‍ ഇന്‍ഷുറന്‍സിനായി എന്റെ ഒപ്പ് ആവശ്യമായി വന്നപ്പോഴാണ്. അല്ലാതെ ഒരു പിതാവെന്ന നിലയില്‍ അവര്‍ എന്നെ അറിയിച്ചില്ല. അവരെ സന്ദര്‍ശിക്കാന്‍ എനിക്ക് ഇപ്പോഴും അനുവാദമില്ല. എന്റെ പ്രാര്‍ഥനകളാലും അവരോടുള്ള എന്റെ നിരുപാധിക സ്‌നേഹത്താലും എന്റെ കുട്ടികള്‍ എപ്പോഴും സുരക്ഷിതവും സന്തോഷകരവുമായ ജീവിതം നയിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വിവാദങ്ങളൊന്നും അവര്‍ നേരിടാന്‍ അര്‍ഹരല്ല. ഇത്തരത്തിലൊരു പെരുമാറ്റം ഒരു പിതാവും അര്‍ഹിക്കുന്നില്ല. എന്റെ മുന്‍ ഭാര്യയെയും കുടുംബത്തെയും എന്റെ കഴിവിന്റെ പരമാവധി ഞാന്‍ പിന്തുണയ്ക്കുകയും സ്‌നേഹിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പുരുഷനും പിതാവും എന്ന നിലയില്‍ ഞാന്‍ ചെയ്ത കാര്യങ്ങളെല്ലാം എന്റെ കുട്ടികള്‍ മനസിലാക്കുന്ന ഒരു കാലം വരുമെന്ന് പ്രതീക്ഷിക്കുന്നു.
ജീവിതത്തില്‍ ഞാന്‍ നേരിട്ട കാര്യങ്ങളെ കുറിച്ചും ജീവിക്കുന്ന സാഹചര്യങ്ങളെ കുറിച്ചും പൂര്‍ണ ബോധ്യമുള്ളതുകൊണ്ടാണ് ഞാന്‍ എന്റെ മുന്‍ ഭാര്യയില്‍ നിന്ന് വേര്‍പിരിയാന്‍ തീരുമാനിച്ചത്. അത് പക്ഷേ ഒരിക്കലും എന്റെ കുട്ടികളില്‍ നിന്നല്ല. എന്റെ കുട്ടികളാണ് എന്റെ ശാശ്വതമായ അഭിമാനവും സന്തോഷവും. ഞാന്‍ എന്റെ രണ്ട് ആണ്‍കുട്ടികളുടെ ഭാവിക്കുവേണ്ടി ഏറ്റവും മികച്ച കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കും. ആത്മാഭിമാനമുള്ള ഏത് സ്ത്രീ ആണെങ്കിലും ചീപ്പ് പബ്ലിസിറ്റിയും സഹതാപവും നേടാന്‍ ശ്രമിക്കാതെ നമ്മുടെ നിയമത്തിലും ഭരണഘടന നല്‍കുന്ന പരിരക്ഷയിലും വിശ്വസിച്ച് ഏതു പരീക്ഷണങ്ങളും നേരിടാന്‍ ശ്രമിക്കുകയേയുള്ളൂ. എന്നെ ഞാനാക്കിയ എന്റെ മാതാപിതാക്കളെ സംരക്ഷിക്കാനോ അവര്‍ക്കായി ഒരു നയാപൈസ ചെലവാക്കാനോ കഴിയാതെ എന്റെ ശബ്ദം, എന്റെ അന്തസ്സ്, എന്റെ സ്വന്തം വരുമാനം, സാമ്പത്തികം, എന്റെ ആസ്തികളിലെ ഓഹരികള്‍, എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, എന്റെ കരിയര്‍ തീരുമാനങ്ങള്‍ എന്നിവ അടിയറ വച്ച് വന്‍തോതിലുള്ള സാമ്പത്തിക വായ്പകളില്‍ കുടുങ്ങി എല്ലാം എന്റെ മുന്‍ ഭാര്യയ്ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായി ജീവിക്കുകയായിരുന്നു ഞാന്‍. എന്റെ സ്വന്തം മാതാപിതാക്കളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും ചെയ്തുകൊടുക്കാതെ അവരുടെയും മാതാപിതാക്കളെയും ആഡംബരത്തിനും സുഖകരമായ ജീവിതത്തതിനും വേണ്ടിയാണ് എന്റെ സമ്പാദ്യമത്രയും ചെലവിട്ടിരുന്നത്. എന്നിട്ടും ഞാന്‍ നിശബ്ദത പാലിച്ചു. മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യപാത്രമാകാതിരിക്കാനാണ് ഞാന്‍ എല്ലാം സഹിച്ചത്. എല്ലാം സഹിച്ചു, സാധാരണമായി പെരുമാറി, പണം നല്‍കിക്കൊണ്ടിരുന്നു. എന്നിട്ടും എന്നെ ഒരു ഭര്‍ത്താവിനെപ്പോലെയല്ല പൊന്മുട്ടയിടുന്ന താറാവിനെപ്പോലെയാണ് കണ്ടിരുന്നത്. എന്റെ പണം, തീരുമാനങ്ങള്‍, ആസ്തികള്‍, എന്റെ മാതാപിതാക്കളോടും കുട്ടികളോടും ഉള്ള എന്റെ ബന്ധം പോലും സ്‌നേഹത്തിന്റെ മറവില്‍ എന്നില്‍ നിന്ന് പിടിച്ചെടുത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി അവര്‍ ഉപയോഗിച്ചു.
പക്ഷേ നിശബ്ദതയ്ക്ക് പരിധികളുണ്ട്. സമാധാനപരമായി പോകാനുള്ള ആഗ്രഹമുള്ളതുകൊണ്ട് സാമ്പത്തിക ദുരുപയോഗത്തിന് മൂലകാരണമായ അവരുടെ ‘ജീവിതശൈലി’ക്ക് വേണ്ടി എല്ലാ ബാധ്യതകളും ചെലവുകളും ഞാന്‍ ഒറ്റയ്ക്ക് വഹിച്ചുകൊണ്ടിരുന്നു. നിയമപരമായ സങ്കീര്‍ണതകള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, എന്റെ കുട്ടികളില്‍ നിന്ന് എന്നെ പൂര്‍ണമായും അകറ്റുന്നത് തുടങ്ങി സഹിക്കാന്‍ വയ്യാതെയുള്ള കാരണങ്ങള്‍ കൊണ്ട് എനിക്ക് മറ്റ് മാര്‍ഗങ്ങളില്ലാതെയായി. അടുത്തിടെയുണ്ടായ വാഹനാപകട വാര്‍ത്തയ്ക്ക് ശേഷം എല്ലാ സാമ്പത്തിക സഹായങ്ങളില്‍ നിന്നും എനിക്ക് പിന്മാറേണ്ടി വന്നു. കാരണം അതൊക്കെ എന്റെ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയാണോ എന്ന് എനിക്ക് ഒരു ഉറപ്പുമില്ല. എന്റേത് ഒരു രക്ഷപെടല്‍ അല്ലെന്ന് നിങ്ങള്‍ മനസ്സിലാക്കുക. അതിജീവിക്കാനും സമാധാനത്തോടെയും സന്തോഷത്തോടെയും ഇനിയെങ്കിലും ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഞാന്‍ പിന്മാറിയത്. സിനിമാ മേഖലയിലുള്ളവര്‍ക്ക് സത്യം അറിയാം. വര്‍ഷങ്ങളായി ഞാന്‍ നിശബ്ദ പോരാട്ടങ്ങളും ക്രൂരമായ അവഹേളനങ്ങളും നേരിടുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് എന്റെ മുന്‍ഭാര്യയുടെ അമ്മയുടെ കോടിക്കണക്കിന് രൂപ വായ്പയ്ക്ക് ജാമ്യം നില്‍ക്കാന്‍ എന്നെ ചതിച്ച് ഒപ്പിടുവിച്ചു. ഇപ്പോള്‍ ഞാന്‍ കടന്നുപോകുന്ന എല്ലാ കാര്യങ്ങള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടിനും കാരണം അവരാണ്. 10 ദിവസം മുമ്പ് പോലും അവരുടെ അമ്മ എടുത്ത വായ്പകള്‍ക്ക് ഞാന്‍ ജാമ്യം നിന്നതിന്റെ പേരില്‍ എന്നെ സാമ്പത്തിക കുടുക്കില്‍ അകപ്പെടുത്താന്‍ ശ്രമിച്ചു. ഇതാണ് അവളുടെയും കുടുംബത്തിന്റെയും ലക്ഷ്യം. പണം/ജാമ്യം/ഒപ്പുകള്‍ ആവശ്യമുള്ളപ്പോള്‍ അവര്‍ക്ക് രവി മോഹന്‍ എന്ന പേര് ആവശ്യമാണ്. കഴിഞ്ഞ 16 വര്‍ഷമായി ഞാന്‍ സഹിക്കുന്ന ജീവിതമാണിത്. എന്നിരുന്നാലും, ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഞാന്‍ ഉയര്‍ന്നുവരുമെന്ന് എനിക്ക് പൂര്‍ണ്ണ ആത്മവിശ്വാസമുണ്ട്. കുഴിയിലേക്ക് വീഴുമ്പോള്‍ പിടഞ്ഞ് എഴുന്നേല്‍ക്കാതെ തരമില്ല. വീണ്ടും ആദ്യം മുതല്‍ ആരംഭിക്കാന്‍ ഞാന്‍ തയാറാണ് – ദൈവം എനിക്ക് നേര്‍വഴി കാട്ടുമെന്ന് ഉറപ്പുണ്ട്.
നിങ്ങളുടെ തരം താഴ്ന്ന കളി ഇവിടെ നിര്‍ത്തണം, പ്രസാദില്‍ നിന്ന് അപ്പോളോയിലേക്ക് സന്തോഷവാനായി വണ്ടിയോടിക്കാന്‍ എന്നെ പ്രേരിപ്പിച്ച നിങ്ങളുടെ അറ്റെന്‍ഷന്‍ സീക്കിങ്ങുമായി മുന്നോട്ട് പോകൂ, പക്ഷേ എന്റെ കുട്ടികളെ ഇനി ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ ധൈര്യപ്പെടരുത്. എന്റെ കുട്ടികള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കുന്ന ഒരു മികച്ച പിതാവായിരിക്കും ഞാനെന്നും. നമ്മുടെ നിയമവ്യവസ്ഥയിലും സത്യത്തിലും വിശ്വസിക്കുന്നതുകൊണ്ട് നിന്നെ ഇനി ഞാന്‍ കോടതിയില്‍ മാത്രമേ നേരിടൂ. എന്റെ വേര്‍പിരിഞ്ഞ മുന്‍ ഭാര്യയും അവരുടെ ദുഷിച്ച ഉപദേഷ്ടാക്കളും തെറ്റായ പിആര്‍ വര്‍ക്ക് നടത്തി എന്നെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയും പൊതുജന സമ്മതി നേടുന്നതിനായി സ്വാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് എന്നെ തീര്‍ത്തും ഞെട്ടിച്ചുകളഞ്ഞു. എന്റെ കഠിനാധ്വാനം കൊണ്ട് സമ്പാദിച്ച സ്വത്തുക്കളുടെ പകുതി നല്‍കാന്‍ എന്നെ നിര്‍ബന്ധിച്ചിട്ടും, ഒരു സഹനടിയുമായി എന്നെ ബന്ധപ്പെടുത്തി കിംവദന്തികള്‍ പ്രചരിച്ചിട്ടും ഞാന്‍ ഒരിക്കലും വെറുപ്പ് കാണിച്ചിട്ടില്ല മറിച്ച് നിശബ്ദതയായിരുന്നു എന്റെ പ്രതികരണവും. സമാധാനം നിലനില്‍ക്കുമെന്നും എന്റെ കുട്ടികളുടെ ക്ഷേമത്തിനും വേണ്ടി മാധ്യമങ്ങള്‍ അനാവശ്യമായി അവരെ വലിച്ചിഴക്കരുതെന്നും ഞാന്‍ ആഗ്രഹിച്ചു. നീതി നടപ്പാക്കേണ്ടത് കോടതിമുറികളിലാണ്, സോഷ്യല്‍ മീഡിയയിലല്ല. പക്ഷേ, എന്റെ മുന്‍ ഭാര്യയ്ക്കും ഇതുവരെയുള്ള എന്റെ ജീവിതം കവര്‍ന്നെടുത്ത സമ്പത്ത് കൊണ്ടുണ്ടാക്കിയ പ്രിവിലേജ് നേടിയ ‘പ്രിവിലേജ്ഡ്’ കുടുംബത്തിനും വിവാദങ്ങള്‍ വഴി പ്രശസ്തി നേടാന്‍ ആണ് ആഗ്രഹം. എന്റെ വിവാഹത്തിന്റെ തുടക്കം മുതല്‍ ഇതുവരെയും അവര്‍ ഇത്തരം വിവാദങ്ങള്‍ ആണ് ആഗ്രഹിച്ചിരുന്നത്. ഇവര്‍ വേദനിപ്പിക്കുന്നതില്‍ സുഖം കണ്ടെത്തുന്നവരാണ്, എന്റെ കോ ബ്രദര്‍ ഇന്‍ലോ ഇതേ പ്രതിസന്ധി നേരിടുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതുകൊണ്ട് എനിക്ക് അത് നന്നായി അറിയാം. ആദ്യ ദിവസം മുതല്‍ അവര്‍ എല്ലാം അവരുടെ നിയന്ത്രണത്തില്‍ കൊണ്ടുവരികയും പ്രതിച്ഛായ നന്നാക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു, ഇന്ന് ഞാന്‍ സംസാരിക്കുന്നത് സഹതാപം നേടാനല്ല, മറിച്ച് എന്റെ ശബ്ദം വീണ്ടെടുക്കാനാണ്.
Read more
ഇനി ഞാന്‍ കെനിഷ ഫ്രാന്‍സിസിനെ കുറിച്ച് പറയാം. മുങ്ങിമരിക്കാന്‍ പോകുന്ന എനിക്ക് ഒരു കച്ചിത്തുരുമ്പായിരുന്നു കെനിഷ. മുങ്ങിമരിക്കാന്‍ പോകുന്ന ഒരാളെ രക്ഷിക്കാന്‍ തീരുമാനിച്ച ഒരു സുഹൃത്തായി ആദ്യം വന്നു. പിന്നീട് അവള്‍ ജീവിതത്തില്‍ വലിയ പിന്തുണയായി മാറി. തകര്‍ന്നുപോയ ജീവിതത്തില്‍ കണ്ണില്‍ നിന്ന് രക്തം പൊടിയുന്ന ദുഃഖത്തില്‍ അകപ്പെട്ട എനിക്കൊപ്പം നിന്നു. എന്റെ സ്വന്തം വീട്ടില്‍ നിന്ന് നഗ്‌നപാദനായി നൈറ്റ് സ്യൂട്ട് മാത്രം ധരിച്ച് പഴ്സ്, വാഹനങ്ങള്‍, രേഖകള്‍, എന്റെ പ്രിയപ്പെട്ട സാധനങ്ങള്‍, എന്റെ അന്തസ്സ് പോലും നഷ്ടപ്പെട്ട് പുറത്തുപോകേണ്ടി വന്നപ്പോള്‍ എന്റെ കൂടെ നില്‍ക്കാന്‍ അവള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാഹചര്യം പ്രതികൂലമായിട്ട് പോലും എനിക്കൊപ്പം നില്‍ക്കാന്‍ കെനിഷ മടിച്ചില്ല. അവള്‍ പതറിയില്ല. അവള്‍ എന്റെ ജീവിതത്തില്‍ വെളിച്ചം പകരുന്ന സുന്ദരിയായ കൂട്ടുകാരിയാണ്. ഞാന്‍ നിയമപരമായും വൈകാരികമായും സാമ്പത്തികമായും പൊരുതിയ എല്ലാ പോരാട്ടങ്ങളും അവള്‍ കണ്ടു, പ്രശസ്തിക്കും പണത്തിനും ശ്രദ്ധയ്ക്കും വേണ്ടിയല്ല, മറിച്ച് സഹാനുഭൂതിയും കരുത്തും പകരാന്‍ മാത്രമാണ് അവള്‍ എന്റെ ഒപ്പം നിന്നത്. എന്നില്‍ വെളിച്ചമുണ്ടെന്നും സന്തോഷിക്കാന്‍ എനിക്ക് അര്‍ഹതയുണ്ടെന്നും അവള്‍ എന്നെ ഓര്‍മിപ്പിച്ചു. നിശബ്ദ പോരാട്ടങ്ങള്‍ നടത്തുന്ന ഓരോ വ്യക്തിക്കും ഇതൊരു പാഠമാകട്ടെ. നിങ്ങളുടെ ജീവിതത്തിലും ഒരു ‘വെളിച്ചം’ നിങ്ങളെ തേടിവരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. എനിക്കും എന്റെ മാതാപിതാക്കള്‍ക്കും എന്റെ ഒപ്പമുള്ള ടീമിനും വേണ്ടി അവള്‍ ചെയ്തത് ആദരവര്‍ഹിക്കുന്ന ഒന്നാണ്. അവളെ സ്വഭാവഹത്യ ചെയ്യാനോ അവളുടെ തൊഴിലിനോട് അനാദരവ് കാണിക്കാനോ ഞാന്‍ ഒരിക്കലും അനുവദിക്കില്ല. അവള്‍ ഒരു സ്പിരിച്യുല്‍ തെറാപ്പിസ്റ്റാണ്. അവള്‍ അതുല്യയും മിടുക്കിയുമായ ഗായികയാണ്. എന്റെ കഥ കേട്ട നിമിഷം മുതല്‍ ഒരു തെറാപ്പിസ്റ്റ് എന്ന നിലയില്‍ അല്ല, ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രമേ എന്നെ സഹായിക്കൂ എന്ന് അവള്‍ എനിക്ക് ഉറപ്പ് നല്‍കി. കാരണം അത് നിയമവിരുദ്ധമാണ്, സാമൂഹിക സംരക്ഷകരുടെയും കൊള്ളക്കാരുടെയും ഒരു കുടുംബത്തില്‍ നിന്ന് കഷ്ടപ്പെട്ടതിനാല്‍ എനിക്ക് അത് മറ്റാരേക്കാളും നന്നായി മനസ്സിലാകും.