കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. ആറ്റിങ്ങൽ ഇളമ്പ സ്വദേശി അരവിന്ദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നഗരൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരിപാടി റദ്ധാക്കിയതിന് പിന്നാലെ പൊലീസിന് നേരെ ഉൾപ്പടെ ചെളി വാരി എറിഞ്ഞ് പരിപാടി കാണാൻ എത്തിയവർ പ്രതിഷേദിക്കുകയായിരുന്നു.
ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചതിനെ തുടർന്നാണ് കിളിമാനൂരിലെ വേടന്റെ പരിപാടി റദ്ദാക്കിയത്. പിന്നാലെ പരിപാടി കാണാൻ എത്തിയവർ സംഘർഷം ഉണ്ടാക്കുകയായിരുന്നു. പരിപാടി മുടങ്ങിയ വിവരം രാത്രിയോടെ ഭാരവാഹികൾ മൈക്കിലൂടെ പ്രേക്ഷകരെ അറിയിച്ചതോടെ സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞ് ആരാധകർ പ്രതിഷേധിച്ചു.
വേടന്റെ പരിപാടി ആരംഭിക്കുന്നതിന് മുമ്പാണ് അപകടം നടക്കുന്നത്. വൈകിട്ട് 4.30ഓടെയാണ് വേടൻ സ്ഥലത്തെത്തി സ്റ്റേജും സൗണ്ട് സിസ്റ്റവും പരിശോധിച്ച് വിശ്രമസ്ഥലത്തേക്ക് മടങ്ങിയത്. ഇതിന് ശേഷമാണ് ടെക്നീഷ്യൻ മരിച്ചത്. പിന്നാലെ സംഗീതപരിപാടിയും മാറ്റിവച്ചു. ഇതോടെ പരിപാടി കാണാനെത്തിയ കാണികൾ രോഷാകുലരായി.
അതേസമയം ടെക്നീഷ്യൻ മരിച്ചതിൽ മനോവിഷമമുണ്ടെന്നും ഈ സാഹചര്യത്തിൽ വേദിയിൽ പാടാൻ മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും വേടൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. മറ്റൊരു ദിവസം ഇതേ നാടിന് മുന്നിൽ പാടാൻ വരുമെന്നും വേടൻ പറഞ്ഞിരുന്നു.