'രാജ്യത്തിന്റെ പേര് മാറ്റുന്നത് എതിര്‍ക്കേണ്ട, ഭരണഘടന വിരുദ്ധര്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ മുദ്രകുത്തും'; എംപിമാര്‍ക്ക് 'ഭാരത്' വിവാദത്തില്‍ നിര്‍ദ്ദേശം നല്‍കി ഡിഎംകെ

രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാറ്റുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പാര്‍ലമെന്റില്‍ എതിര്‍ക്കേണ്ടെന്ന തീരുമാനവുമായി ഡിഎംകെ. തിങ്കളാഴ്ച തുടങ്ങുന്ന പ്രത്യേക പാര്‍ലമെന്റ് യോഗത്തിന് മുന്നോടിയായി ചേര്‍ന്ന ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് പേര് മാറ്റുന്നത് സംബന്ധിച്ച നിലപാടില്‍ അന്തിമ തീരുമാനം.

ഭരണഘടനയുടെ ഭാഗമായ ഭാരത് എന്ന പേരിനെ എതിര്‍ക്കുന്നത് ഭരണഘടന വിരുദ്ധര്‍ എന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഡിഎംകെയുടെ തീരുമാനം. എന്നാല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയത്തെ എതിര്‍ക്കണമെന്ന് എംപിമാരോട് ഡിഎംകെ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാജ്യസഭാ സമ്മേളനത്തില്‍ തങ്ങളുടെ 10 എംപിമാരും കര്‍ശനമായി പങ്കെടുക്കണമെന്ന് ഡിഎംകെ എംപിമാരുടെ യോഗത്തില്‍ അറിയിച്ചിട്ടുണ്ട്. അമിത്ഷായെ സന്ദര്‍ശിച്ചതിനു പിന്നാലെ എടപ്പാടി പളനിസ്വാമി തമിഴ്‌നാട്ടില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പും നടത്തുമെന്ന് പറഞ്ഞിരുന്നു.

Read more

ജി 20 ഉച്ചകോടിയില്‍ പ്രതിനിധികള്‍ക്കുള്ള ക്ഷണക്കത്തില്‍ ഇന്ത്യന്‍ പ്രസിഡന്റ് എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയതില്‍ പ്രതികരിച്ചവരില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഉണ്ടായിരുന്നു.