രാജ്യത്തെ കോവിഡ് മരണക്കണക്ക് റിപ്പോർട്ട് ചെയ്തതിനേക്കാൾ ഒമ്പത് മടങ്ങ്

രാജ്യത്തെ കോവിഡ് മരണക്കണക്ക്  സംസ്ഥാനങ്ങൾ പുറത്ത് വിട്ടതിനേക്കാൾ ഒമ്പത് മടങ്ങ് വരെ കൂടുതലായിരിക്കാമെന്ന് റിപ്പോർട്ട്. സർക്കാരുകൾ സുപ്രീംകോടതിയിൽ നൽകിയ കണക്കുകളാണ് ഈ സൂചന നൽകുന്നത്. സുപ്രീംകോടതി ഉത്തരവനുസരിച്ചുള്ള കോവിഡ് മരണങ്ങൾക്കുള്ള നഷ്ടപരിഹാരത്തിനായി വന്ന അപേക്ഷകളുടെ കണക്കാണ് ഉയർന്ന മരണനിരക്കിലേക്ക് വിരൽ ചൂണ്ടുന്നത്.

ഗുജറാത്തും തെലങ്കാനയും സമർപ്പിച്ച കണക്ക് വെച്ച് ഇവിടെ ഏഴ് മുതൽ ഒമ്പത് മടങ്ങ് വരെ കൂടുതലാണ്. ഔദ്യോഗിക കണക്കും പിന്നീട് വന്നിരിക്കുന്ന അപേക്ഷകളും വെച്ച് നോക്കുമ്പോൾ എറ്റവും വലിയ വ്യത്യാസം മഹാരാഷ്ട്രയിലാണ്. സുപ്രീംകോടതിയുടെ പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് മരണക്കണക്ക് കൂടുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നതാണ്.

ഒരു വ്യക്തി കോവിഡ് പോസിറ്റീവായ ശേഷം മുപ്പത് ദിവസത്തിനുള്ളിൽ മരിച്ചാൽ അത് കോവിഡ് മരണമായി കണക്കാക്കണമെന്നാണ് സുപ്രീംകോടതി മാർഗനിർദ്ദേശം. പുതിയ മാർഗനിർദ്ദേശം അനുസരിച്ച് ഗുജറാത്തിൽ നിന്ന് ഇത് വരെ കിട്ടിയത് 89,633 അപേക്ഷകളാണ്. സംസ്ഥാനത്തിന്റെ ഔദ്യോഗിക മരണക്കണക്ക് പതിനായിരത്തിന് അടുത്താണ്. ഇത് വരെ 68,370 അപേക്ഷകളിൽ സംസ്ഥാനം അനുകൂല തീരുമാനം എടുത്തിട്ടുണ്ട്. 58,840 കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും നൽകി.

തെലങ്കാനയാണ് ഉയർന്ന മരണക്കണക്ക് പുറത്ത് വരുന്ന മറ്റൊരു സംസ്ഥാനം. നാലായിരത്തിന് അടുത്ത് ഔദ്യോഗിക മരണം മാത്രമുള്ള ഇവിടെ ഇത് വരെ 29,000 അപേക്ഷകളാണ് കിട്ടിയത്. 15,270 അപേക്ഷകളിൽ അനുകൂല തീരുമാനം എടുത്ത് കഴിഞ്ഞു. മഹാരാഷ്ട്രയിൽ ഒരു ലക്ഷത്തി നാൽപ്പതിനായിരം മരണമാണ് ഔദ്യോഗിക കണക്കെങ്കിൽ ഇത് വരെ കിട്ടിയത് രണ്ടേകാൽ ലക്ഷത്തിന് അടുത്ത് അപേക്ഷകളാണ്.