IND vs ENG: സച്ചിൻ ടെണ്ടുൽക്കറോ റിക്കി പോണ്ടിംഗോ അല്ല, ടെസ്റ്റ് ക്രിക്കറ്റിലെ 'സമ്പൂർണ ​ഗോ‌‌ട്ട്' അയാൾ മാത്രമെന്ന് ബെൻ സ്റ്റോക്സ്

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രപരമായ ഒരു നാഴികക്കല്ല് കൈവരിക്കുന്നതിന്റെ വക്കിലാണ് ജോ റൂട്ട്. ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗിന്റെ 13,378 ടെസ്റ്റ് റൺസ് മറികടക്കാൻ ഇംഗ്ലണ്ട് ബാറ്ററിന് വെറും 120 റൺസ് മാത്രം മതി. റൂട്ടിന് ഈ നേട്ടത്തിലെത്താൻ കഴിഞ്ഞാൽ, എക്കാലത്തെയും മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ അദ്ദേഹം രണ്ടാം സ്ഥാനത്തേക്ക് ഉയരും. സച്ചിൻ ടെണ്ടുൽക്കറുടെ 15,921 റൺസ് മാത്രമേ റൂട്ടിന് മുന്നിലുള്ളൂ. സച്ചിന്റെ റെക്കോർഡ് തകർക്കുക എന്നതാണ് റൂട്ടിന്റെ ആത്യന്തിക ലക്ഷ്യമെങ്കിലും, അതിനടുത്തെത്താൻ അദ്ദേഹത്തിന് കുറച്ച് വർഷങ്ങൾ കൂടി സ്ഥിരതയാർന്ന പ്രകടനം ആവശ്യമായി വരും.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് റൂട്ടിനെ പ്രശംസിച്ചു. പോണ്ടിംഗിനെക്കാൾ അദ്ദേഹം ഇതിനകം മികച്ചവനാണെന്ന് താരം അഭിപ്രായപ്പെട്ടു. മാഞ്ചസ്റ്ററിൽ നടക്കാനിരിക്കുന്ന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ റൂട്ട് ആവശ്യമായ റൺസ് നേടിയാൽ, പോണ്ടിംഗ് നേടിയ 287 ഇന്നിംഗ്സുകളുമായി താരതമ്യം ചെയ്യുമ്പോൾ, 286 ഇന്നിംഗ്സുകളിൽ നിന്ന് പോണ്ടിംഗിന്റെ റെക്കോർഡ് റൂ‌ട്ട് മറികടക്കും.

റൂട്ടിനെ ഒരു “സമ്പൂർണ്ണ ഗോട്ട്” എന്ന് സ്റ്റോക്സ് വിളിച്ചു. “ഞാൻ കൂടുതലൊന്നും പറയേണ്ടതില്ല, അവൻ മാത്രമാണ് സമ്പൂർണ്ണ ഗോട്ട്”, സ്റ്റോക്സ് പറഞ്ഞു.

തുടക്കത്തിൽ ടെണ്ടുൽക്കർ-ആൻഡേഴ്സൺ ട്രോഫിയിൽ റൂട്ട് ബുദ്ധിമുട്ടിയിരുന്നുവെങ്കിലും ലോർഡ്സിൽ അദ്ദേഹം തന്റെ ഫോം കണ്ടെത്തി. അവിടെ ആദ്യ ഇന്നിംഗ്സിൽ മാച്ച് വിന്നിംഗ് സെഞ്ച്വറി നേടി താടരടരം ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ഇംഗ്ലണ്ടിന്റെ ഏറ്റവും സ്ഥിരതയുള്ള ടെസ്റ്റ് കളിക്കാരനാണ് റൂട്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) റൺസ് പട്ടികയിൽ ഒന്നാമതായതിനാൽ അദ്ദേഹത്തിന്റെ ആധിപത്യം വ്യക്തമാണ്. ഡബ്ല്യുടിസിയിൽ 6,000 റൺസ് നേടുന്ന ആദ്യ കളിക്കാരനാകുന്നതിൽ നിന്ന് അദ്ദേഹം ഇപ്പോൾ വെറും 204 റൺസ് അകലെയാണ്.