ഗാൽവൻ താഴ്‌വരയിലെ സൈനികരഹിത മേഖലയിൽ ചൈന പതാക ഉയർത്തി

ഗാൽവൻ താഴ്‌വരയിൽ ചൈനീസ് പതാക ഉയർത്തിയതായി കാണിക്കുന്ന വീഡിയോ ഔദ്യോഗിക ചൈനീസ് മാധ്യമം ട്വിറ്ററിലൂടെ പുറത്തുവിട്ടു. എന്നാൽ ചൈനയുടെ പതാക ഉയർത്തൽ പ്രദേശത്ത് ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനികരഹിത മേഖല എന്ന കരാറിനെ ലംഘിക്കുന്നില്ലെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

തർക്കമില്ലാത്ത ചൈനീസ് അധീനതയിലുള്ള പ്രദേശങ്ങളിലാണ് പതാക ഉയർത്തിയിരിക്കുന്നത്‌ എന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്. പതാക ഉയർന്നിരിക്കുന്നത് 2020 ജൂണിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ ഏറ്റുമുട്ടിയ നദിക്ക് സമീപമല്ല.

2022ലെ പുതുവത്സര ദിനത്തിൽ ഗാൽവൻ താഴ്‌വരയിൽ ചൈനയുടെ ദേശീയ പതാക ഉയരുന്നു എന്ന് വീഡിയോയിലും ട്വീറ്റിലും പറയുന്നു. ഈ പതാകയ്ക്ക് ഒരു പ്രത്യേകതയുണ്ടെന്നും ഇത് ഒരിക്കൽ ബീജിംഗിലെ ടിയാനൻമെൻ സ്‌ക്വയറിനു മുകളിൽ ഉയർത്തിയ പതാകയാണെന്നും ട്വീറ്റിൽ അവകാശപ്പെടുന്നു.

കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യയും ചൈനയും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് 2 കിലോമീറ്റർ പരസ്പരം പിൻവലിക്കാൻ സമ്മതിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണിത്.

ഗാൽവാൻ ഏറ്റുമുട്ടൽ സ്ഥലത്ത് ഇരുവശത്തു നിന്നും 2 കിലോമീറ്റർ അകലത്തിൽ ഇന്ത്യയും ചൈനയും സൈനികരെ പിരിച്ചുവിട്ടതായി കഴിഞ്ഞ വർഷം ജൂലൈ മുതൽ ഉള്ള ഉപഗ്രഹ ചിത്രങ്ങൾ സ്ഥിരീകരിച്ചു. അജിത് ഡോവലും വാങ് യിയും തമ്മിലുള്ള പ്രത്യേക പ്രതിനിധിതല ചർച്ചകൾക്ക് ശേഷമാണ് ഇത് നടന്നത്.

വേർപിരിയൽ നടന്ന ഈ പ്രദേശത്തല്ല ചൈന പതാക ഉയർത്തിയത് എന്ന് ഉറവിടങ്ങൾ പറയുന്നു.

Read more

ഗാൽവാൻ ഏറ്റുമുട്ടലിൽ ഇരുപത് ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ധീരതയ്ക്ക് ആദരമായി സ്മാരകം നിർമ്മിച്ചിരുന്നു. അതേ സമയം ഏറ്റുമുട്ടലിൽ നാല് സൈനികരെ നഷ്ടപ്പെട്ടതായാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ ചൈനയ്ക്ക് കൂടുതൽ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതായാണ് ഇന്ത്യൻ സൈന്യം പറയുന്നത്.