500 വര്‍ഷം പഴക്കമുള്ള ഒരു ശിവക്ഷേത്രം സംരക്ഷിക്കുന്നതും പൂജ ചെയ്യുന്നതും മുസ്ലിം കുടുംബം; പുതുതലമുറയും മുടക്കാതെ കാര്യങ്ങള്‍ മുറയ്ക്ക് ചെയ്യുന്നു

മറ്റെല്ലാ ശിവക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാകുകയാണ് ഗുവാഹട്ടിയിലെ രംഗമഹല്‍ ഗ്രാമത്തിലെ ഈ ക്ഷേത്രം. എന്തുകൊണ്ടാണ് ഈ 500 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം വേറിട്ടു നില്‍ക്കുന്നത് എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു മതസൗഹാര്‍ദ്ദം കൊണ്ടു മാത്രം. തലമുറകളായി മുസ്ലിം കുടുംബമാണ് ഇവിടെയുള്ള ശിവക്ഷേത്രം സംരക്ഷിക്കുന്നതും  പൂജ ചെയ്യുന്നതും.

ഈ പ്രദേശത്തെ ഹിന്ദുക്കളും മുസ്ലിങ്ങളും ഇവിടെയുള്ള ശിവപ്രതിഷ്ഠയില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ട്. അമ്പലത്തില്‍ ചടങ്ങുകളിലും പൂജകളിലുമെല്ലാം ഇരുസമുദായവും ഒത്തുചേരാറുണ്ട്.

“ഞാന്‍ ഈ അമ്പലത്തിലെ ശിവപ്രതിഷ്ഠയെ നാനാ (മാതാവിന്റെ പിതാവ്) എന്നാണ് വിളിക്കുന്നത്. ഇത് 500 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ്. ഞങ്ങളുടെ കുടുംബമാണ് ഇവിടുത്തെ കാര്യങ്ങള്‍ നോക്കുന്നത്. ഹിന്ദുവും മുസ്ലിമും ഒരുപോലെ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നു”- ക്ഷേത്രത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ഹാജി മതിബര്‍ റഹാമാന്‍ പറഞ്ഞു. മുസ്ലിം “ദുആ” ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ “പൂജ” ചെയ്യുന്നുവെന്നും ക്ഷേത്രത്തിലെത്തുന്നവരെല്ലാം ഇവിടുത്തെ സൗഹാര്‍ദ്ദത്തെ പ്രശംസിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.