തൃശ്ശൂർ സീറ്റ് ബിജെപിയുടെ കയ്യിൽ നിന്നും തിരിച്ചു പിടിക്കണമെന്ന് കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ. വസ്തുതകൾ മനസ്സിലാക്കാതെ മത്സരിക്കാൻ പോയതാണ് താൻ ചെയ്ത തെറ്റെന്നും അത് മാറ്റാരുടെയും തലയിൽ വെയ്ക്കേണ്ട കാര്യം തനിക്ക് ഇല്ലെന്നും കെ മുരളീധരൻ പറഞ്ഞു. തൃശ്ശൂരിലെ സീറ്റ് പിടിക്കാൻ ടി എൻ പ്രതാപൻ മത്സരിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പിലെ തൃശൂർ തോൽവിയിൽ കെപിസിസി റിപ്പോർട്ട് പുറത്തുവന്നതിൽ പ്രതികരണവുമായാണ് കെ മുരളീധരൻ രംഗത്തെത്തിയത്. താൻ ആരോടും പരാതിപ്പെടില്ലെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേ പറഞ്ഞതാണ്. കമ്മിറ്റി വീട്ടിൽ വന്നു സംസാരിച്ചപ്പോൾ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു. താൻ പരാതിക്കാരനല്ലെന്നും കെ മുരളീധരൻ പറഞ്ഞു
പുറത്ത് വന്ന ആ റിപ്പോർട്ട് കണ്ടിട്ടില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. ആരൊക്കെ ചതിച്ചു എന്നൊന്നും ഇപ്പൊ പറയേണ്ട കാര്യമല്ലെന്ന് മുരളീധരൻ പറഞ്ഞു. ബിജെപിയുടെ കയ്യിൽ നിന്നും സീറ്റ് തിരിച്ചു പിടിക്കണം. അത് മാത്രമാണ് നിലവിൽ പാർട്ടിക്ക് മുൻപിലുള്ളതെന്ന് കെ മുരളീധരൻ പറഞ്ഞു. മറ്റു കാര്യങ്ങൾ പറഞ്ഞ് വരും തിരഞ്ഞെടുപ്പുകളിലെ സാധ്യത മങ്ങിക്കേണ്ട കാര്യമില്ലെന്നും പരാതി പറയാത്ത സാഹചര്യത്തിൽ നടപടി ആവശ്യപ്പെടേണ്ട കാര്യം തനിക്കില്ലെന്നും മുരളീധരൻ വ്യക്തമക്കി.
പാർട്ടി നേതൃത്വം എന്താണെന്നു വെച്ചാൽ തീരുമാനിക്കട്ടെയെന്നാണ് മുരളീധരന്റെ നിലപാട്. കഴിഞ്ഞ പോയ കാര്യങ്ങളെ കുറിച്ച് പറഞ്ഞു ഇനി പോര് അടിക്കേണ്ട കാര്യമില്ലെന്ന് മുരളീധരൻ പറഞ്ഞു. കേന്ദ്ര മന്ത്രിമാരുടെ കേരള വിരുദ്ധ പരാമർശത്തെ മുരളീധരൻ വിമർശിച്ചു. ചാതുർ വർണ്യത്തിന്റെ ചിലതെല്ലാം ഇപ്പോഴും കേരളത്തിലുണ്ട് എന്നതിന്റെ തെളിവാണ് സുരേഷ് ഗോപിയുടെ പരാമർശമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.