ഡല്‍ഹിയിലെ ചേട്ടന്‍ബാവയും തിരുവനന്തപുരത്തെ അനിയന്‍ബാവയും വര്‍ഗീയതയുടെ ഒരേ തോണിയില്‍ സഞ്ചരിക്കുകയാണ്; സംഘപരിവാറിന്റെ അതേ വര്‍ഗീയപാതയിലാണ് സിപിഎമ്മുമെന്ന് വി ഡി സതീശന്‍

സംഘപരിവാറിന്റെ അതേ വര്‍ഗീയപാതയില്‍ സിപിഎമ്മും സഞ്ചരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യു ഡി എഫിന്റെ പുതുയുഗയാത്രയ്ക്ക് നെയ്യാറ്റിന്‍കരയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍. ഡല്‍ഹിയിലെ ചേട്ടന്‍ബാവയും തിരുവനന്തപുരത്തെ അനിയന്‍ബാവയും വര്‍ഗീയതയുടെ ഒരേ തോണിയില്‍ സഞ്ചരിക്കുകയാണെന്നാണ് വി ഡി സതീശന്‍ പരിഹസിച്ചത്. തീക്കൊള്ളികൊണ്ടാണ് ഇവര്‍ തലചൊറിയുന്നതെന്നും വര്‍ഗീയവാദികള്‍ക്ക് സിപിഎം പന്തംകൊളുത്തി കൊടുക്കുകയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

ഭൂരിപക്ഷവര്‍ഗീയതയും ന്യൂനപക്ഷവര്‍ഗീയതയും വേണ്ടെന്ന നിലപാടാണ് യുഡിഎഫിന്റേതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വോട്ടുബാങ്ക് കയില്‍െവച്ചോ, വര്‍ഗീയത വേണ്ടെന്നും അതില്‍നിന്നൊരു മാറ്റമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയിട്ടും സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എണ്ണി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയായിരുന്നു വി ഡി സതീശന്‍.

ആശുപത്രികളില്‍ മരുന്നില്ല. വൈദ്യുതി ബോര്‍ഡ് കടക്കെണിയിലായി. 4000 കോടി കടത്തിലാണ് വാട്ടര്‍ അതോറിട്ടി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം കോടി രൂപ നല്‍കാനുണ്ട്.

ഈ സര്‍ക്കാര്‍ കേരളത്തെ എവിടെയെല്ലാം തകര്‍ത്തോ അതെല്ലാം പുനരുജ്ജീവിപ്പിക്കുമെന്ന ഉറപ്പും വി ഡി സതീശന്‍ നല്‍കി.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല നെയ്യാറ്റിന്‍കരയില്‍ പുതുയുഗയാത്രയ്ക്ക് സ്വീകരണം നല്‍കിയ യോഗം ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ചാണ്ടി തുടങ്ങിയിടത്തുതന്നെയാണ് വിഴിഞ്ഞം നില്‍ക്കുന്നതെന്നും ശബരിമല സ്വര്‍ണം കട്ടതല്ലാതെ മറ്റു നേട്ടമൊന്നും സര്‍ക്കാരിനില്ലെന്നും യോഗം ഉദ്ഘാടനം ചെയ്ത ചെന്നിത്തല പറഞ്ഞു. നെയ്യാറ്റിന്‍കര നിയോജകമണ്ഡലം യു.ഡി.എഫ്. ചെയര്‍മാന്‍ എസ്.കെ.അശോക് കുമാര്‍ അധ്യക്ഷനായി. കാട്ടാക്കടയിലെ സ്വീകരണയോഗം എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്തു.