സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം: അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്; മലയാളിയായ ശ്രുതി ആറിന് 18ാം റാങ്ക്; മികച്ച നേട്ടം കൊയ്ത് മലയാളികളായ ശ്രീജയും അജയ് രാജും

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) 2025യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശി അനുജ് അഗ്‌നിഹോത്രിക്കാണ് ഒന്നാം റാങ്ക്. ജോധ്പൂര്‍ എയിംസില്‍ നിന്ന് എംബിബിസ് ബിരുദം നേടിയ ഡോക്ടറാണ് അനൂജ്  രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി. മലയാളിയായ എസ് ശ്രുതി 18ാം റാങ്ക് നേടി തിളങ്ങി. റാങ്കിംഗില്‍ മുന്നില്‍ മലയാളികളുണ്ട്. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജ 57ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആര്‍ രാജ് 109ാം റാങ്കും നേടി. ജന്മനാ കാഴ്ചാപരിമിതിയുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥിയായ അജയ് ആര്‍ രാജിന്റേത് തിളക്കമുള്ള നേട്ടമായി മാറി.

മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സിദ്ധാര്‍ത്ഥ് രണ്ടാം റാങ്ക് നേടിയിരുന്നു. ആകാന്‍ഷ് ദുല്‍, രാഘവ് ജുന്‍ജുന്‍വാല, ഇഷാന്‍ ഭട്‌നാകര്‍ എന്നിവര്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് റാങ്കുകള്‍ നേടി. മലയാളിയായ അതിഥി കൃഷ്ണദേവ് 451ാം റാങ്കും കരസ്ഥമാക്കി.

പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിലൂടെ ഫലം പരിശോധിക്കാം. റാങ്ക് പട്ടികയില്‍ ഇടംപിടിച്ചവരുടെ പേരും റോള്‍ നമ്പറും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പിഡിഎഫ്, വെബ്‌സൈറ്റിലെ ‘Final Result’ എന്ന വിഭാഗത്തില്‍ ലഭ്യമാണ്.

2025 മേയ് 25-ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് ഈ വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയത്. തുടര്‍ന്ന് ഓഗസ്റ്റ് 22 മുതല്‍ 31 വരെ മെയിന്‍ പരീക്ഷകള്‍ നടന്നു. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ അഭിമുഖം ഫെബ്രുവരി 27-നാണ് പൂര്‍ത്തിയായത്. അഭിമുഖം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ ഫലം പ്രസിദ്ധീകരിക്കുന്ന മുന്‍വര്‍ഷങ്ങളിലെ രീതി തന്നെയാണ് ഇത്തവണയും കമ്മിഷന്‍ പിന്തുടര്‍ന്നത്. 2024-ല്‍ ഏപ്രില്‍ 17-ന് അഭിമുഖം അവസാനിച്ച ശേഷം ഏപ്രില്‍ 22-ന് ഫലം വന്നിരുന്നു. ഐഎഎസും ഐഎഫ്എസും ഐപിഎസും അടക്കം 23 പോസ്റ്റുകളിലേക്കാണ് നിയമനം. 958 പേരാണ് ആകെ ഇത്തവണ സിവില്‍ സര്‍വീസിന് പരീക്ഷയില്‍ വിജയിച്ച് അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്.

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേഡര്‍ അനുവദിക്കുന്നതിനായുള്ള തുടര്‍നടപടികളും നിയമന നടപടികളും ഉടനെ ആരംഭിക്കും. പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ച മാര്‍ക്കുകള്‍ പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ഇല്ലാത്തവര്‍ക്കും തങ്ങളുടെ മാര്‍ക്കുകള്‍ പരിശോധിക്കാന്‍ അവസരമുണ്ടാകും. മെറിറ്റ് അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ പട്ടികയില്‍ ക്രമീകരിച്ചിരിക്കുന്നത്.