ഇന്ത്യക്ക് അനുമതി നല്‍കാന്‍ മാത്രം അമേരിക്ക ആരാണ്?; റഷ്യന്‍ എണ്ണ, ഇന്ത്യക്ക് 30 ദിവസത്തെ ട്രംപിന്റെ ഇളവനുവദിക്കല്‍; മിണ്ടാട്ടം മുട്ടിയ മോദി സര്‍ക്കാരിന് മേല്‍ ചോദ്യശരങ്ങള്‍

ഇന്ത്യക്ക് എണ്ണ വാങ്ങാന്‍ അമേരിക്കന്‍ അനുമതി വേണ്ടിവരുന്ന കാലത്തേയ്ക്ക് എത്തിച്ച മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം. ഇന്ത്യയുടെ വിദേശനയം ഇപ്പോള്‍ ‘കീഴടങ്ങിയ വിധേയനായ ഒരു വ്യക്തിയെ ചൂഷണം ചെയ്യുന്നതിന്റെ ബാക്കിപത്രമാണ്’ എന്ന് ലോക്‌സഭയി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പിഴ തീരുവകളെ ഭയക്കാതെ ഒരു മാസത്തേക്ക് ന്യൂഡല്‍ഹിക്ക് റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാമെന്ന് വാഷിംഗ്ടണ്‍ പ്രഖ്യാപിച്ചത് രാജ്യത്തെ അപമാനത്തിലേക്ക് തള്ളിവിടുന്നതാണെന്ന് ഓര്‍മ്മിപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്.

റഷ്യയുടെ പക്കല്‍നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് നല്‍കിയതായുള്ള യുഎസ് പ്രഖ്യാപനം ലോകത്തിന് മുന്നില്‍ ചര്‍ച്ചയായതോടെയാണ് രാജ്യത്തിനുള്ളില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നത്. വെള്ളിയാഴ്ചയാണ് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ 30 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചത്. 2026 മാര്‍ച്ച് 5, മുതല്‍ കപ്പലുകളില്‍ കയറ്റിയ റഷ്യന്‍ അസംസ്‌കൃത എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വിതരണവും വില്‍പനയും ഇന്ത്യയിലേക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ലൈസന്‍സ് പുറത്തിറക്കിയതായി ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ പ്രസ്താവനയില്‍ പറഞ്ഞു. വിവിധ ഉപരോധങ്ങളാല്‍ തടഞ്ഞുവെച്ച കപ്പലുകളില്‍ നിന്നുള്ള ഇടപാടുകള്‍ക്കാണ് ഇളവ്. 2026 ഏപ്രില്‍ 3 വരെയാണ് ഇളവ് അനുവദിച്ചതെന്നും യുഎസ് പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഇന്ത്യയുടെ വിദേശനയം നമ്മുടെ ജനങ്ങളുടെ കൂട്ടായ ഇച്ഛാശക്തിയില്‍ നിന്നാണ് ഉയര്‍ന്നുവരുന്നതെന്നും അത് നമ്മുടെ ചരിത്രത്തിലും, ഭൂമിശാസ്ത്രത്തിലും, സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ നമ്മുടെ ആത്മീയ ധാര്‍മ്മികതയിലും വേരൂന്നിയതായിരിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി അമേരിക്ക ഇന്ത്യയുടെ മേല്‍ കാണിക്കുന്ന മനോഭാവത്തിനെതിരെ പ്രതികരിച്ചത്. ‘ഇന്ന് നമ്മള്‍ കാണുന്നത് നയമല്ലെന്നും വിധേയനായ ഒരു വ്യക്തിയെ ചൂഷണം ചെയ്യാന്‍ പറ്റുന്നതെങ്ങനെ എന്നതിന്റെ ഫലമാണിതെന്നും രാഗുല്‍ ഗാന്ധി കുറിച്ചു. മോദിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ മാത്രമല്ല ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും ആവര്‍ത്തിച്ചു.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യ- യുഎസ് കരാറിനെതിരെ രൂക്ഷ ഭാഷയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ച കാര്യങ്ങളാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നത്. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ അപകടത്തിലാണെന്ന് ലോക്‌സഭയില്‍ സംസാരിക്കുന്നതിന്റെ വീഡിയോ സഹിതമുള്ള മുന്‍ പോസ്റ്റ് രാഹുല്‍ ഗാന്ധി എക്‌സില്‍ വീണ്ടും ഷെയര്‍ ചെയ്തു. ‘ആരില്‍ നിന്ന് എണ്ണ വാങ്ങാം അല്ലെങ്കില്‍ വാങ്ങരുത് എന്ന് യുഎസ് ഇനി പറയും – അത് റഷ്യയോ ഇറാനോ ആണെങ്കില്‍, യുഎസ് തീരുമാനിക്കും. പക്ഷേ നമ്മുടെ പ്രധാനമന്ത്രിയ്ക്ക് തീരുമാനിക്കാനാവില്ല, എന്ന് ആഴ്ചകള്‍ക്ക് മുമ്പേ രാഹുല്‍ ഗാന്ധി പറയുന്ന വീഡിയോയാണ് അദ്ദേഹം വീണ്ടും പങ്കുവെച്ചത്. അന്ന് ചൂണ്ടിക്കാണിച്ചത് പോലെ തന്നെ ഇപ്പോള്‍ അമേരിക്കയുടെ തീരുമാനത്തിന് കീഴ്‌പ്പെട്ടിരിക്കുകയാണ് മോദിയെന്ന് രാഹുല്‍ ഗാന്ഘി വീണ്ടും ചൂണ്ടിക്കാണിക്കുന്നു.