വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

വിദ്യാ‍ർത്ഥി റിജാസ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് അടിയന്തര ധനസഹായം നൽകാൻ തീരുമാനം. അ‍ഞ്ച് ലക്ഷം രൂപ ധനസഹായം നൽകാനാണ് സര്‍ക്കാര്‍ തീരുമാനം. ചീഫ് ഇലക്ട്രിക്കൽ ഓഫീസർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. അന്തിമറിപ്പോർട്ട്‌ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു.

അതേസമയം, സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ഗാന്ധിനഗർ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. കേസ് ജൂൺ 25 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.

മഴ പെയ്തപ്പോൾ ഒതുങ്ങി നിന്ന കടവരാന്തയിലെ ഇരുമ്പ് പൈപ്പിൽ പിടിച്ചപ്പോഴാണ് റിജാസിന് ഷോക്കേറ്റത്. കടയിലേക്കുള്ള വൈദ്യുതി കണക്ഷനിൽ തകരാർ ഉള്ളതായി കടയുടമ ബോർഡിനെ അറിയിച്ചിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പിന്നാലെയാണ് അപകടമുണ്ടായത്.