എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയുടെ ചികിത്സ പിഴവ്; തിരുവനന്തപുരം മുന്‍ ജില്ലാ കളക്ടര്‍ കോമയില്‍; മകളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു; എതിര്‍പ്പുമായി ആശുപത്രി അധികൃതര്‍

തിരുവനന്തപുരം മുന്‍ ജില്ലാ കലക്ടറും പിആര്‍ഡി ഡയറക്ടറുമായിരുന്ന എം നന്ദകുമാര്‍ ശസ്ത്രക്രിയ പിഴവിനെത്തുടര്‍ന്ന് കോമയിലായ സംഭവത്തില്‍ പൊലീസ് കേസെടുത്തു. മകളുടെ പരാതിയെ തുടര്‍ന്നാണ് വഞ്ചിയൂര്‍ പോലീസ് എഫ്ഐആര്‍ (632/2025) രജിസ്റ്റര്‍ ചെയ്തത്. എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ഡോ. കെ ശ്രീജിത്തിനെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, കേസെടുത്ത പൊലീസിനെതിരെ ആശുപത്രി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. കോമയിലേക്ക് പോകാന്‍ കാരണം ചികിത്സാ പിഴവില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് വരട്ടെയെന്നും ആശുപത്രി അധികൃതരുടെ നിലപാട്.

കഴിഞ്ഞ മാസം പതിനാറിനാണ് തലയില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് ന്യൂറോ സര്‍ജന്‍ ഡോ ശ്രീജിത്ത് സര്‍ജറി നടത്തി. എന്നാല്‍ അന്നു മുതല്‍ അദ്ദേഹം കോമയിലാണെന്ന് മകള്‍ പാര്‍വതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ശസ്ത്രക്രിയയില്‍ പിഴവുണ്ടായതുമൂലം പിതാവിന് അനങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.

Read more

മകളുടെ പരാതിയില്‍ ഭാരതീയ ന്യായ സംഹിത 125 വകുപ്പ് പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മനുഷ്യജീവന് അപകടമുണ്ടാക്കും വിധത്തില്‍ അശ്രദ്ധമായി പെരുമാറി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 2011 ഒക്ടോബറിലാണ് നന്ദകുമാര്‍ തിരുവനന്തപുരം കലക്ടറായി നിയമിതനായത്. പിന്നീട് സര്‍ക്കാരില്‍ വിവിധ തസ്തികകള്‍ വഹിച്ചിരുന്നു.