ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസിൽ അറസ്റ്റിലായ ലിവിയ ജോസിന്റെ കുറ്റസമ്മതമൊഴി പുറത്ത്. ഒറ്റ ബുദ്ധിയ്ക്ക് ചെയ്‌തു പോയതെന്ന് ലിവിയ ജോസ് കുറ്റസമ്മതമൊഴി നടത്തി. ഷീല സണ്ണിയും ഭർത്താവും തന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞുവെന്നും ഇതിന്റെ പ്രതികാരമായാണ് താൻ ലഹരി സ്റ്റാമ്പ് വച്ചതെന്നും ലിവിയ ജോസ് പറഞ്ഞു.
നാരായണ ദാസിന്റെ സഹായത്തോടെ താൻ ഒറ്റയ്ക്കാണ് കുറ്റം ചെയ്‌തത്. ലഹരി സ്റ്റാമ്പ് വച്ചത് ഷീല സണ്ണിയുടെ മരുമകൾ അറിയാതെയാണ്. ഷീലാ സണ്ണിയും ഭർത്താവ് സണ്ണിയും തന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞു. വാട്സാപ്പിൽ മകൻ സംഗീതിന് ഷീല ശബ്ദ സന്ദേശം അയച്ചതായും ലിവിയ പറഞ്ഞു. അതേസമയം സ്വഭാവ ദൂഷ്യം ആരോപിച്ചതാണ് ഷീല സണ്ണിയോടുള്ള പകയ്ക്ക് കാരണമെന്നും ലിവിയ മൊഴി നൽകി.
അതേസമയം ലിവിയ ജോസ് കള്ളം പറയുകയാണെന്ന് ഷീല സണ്ണി പ്രതികരിച്ചു. ലിവിയയെ കുറ്റപ്പെടുത്തി താൻ ശബ്ദ സന്ദേശം അയച്ചതായി ഓർക്കുന്നില്ലെന്ന് ഷീല പറഞ്ഞു. ലിവിയയുടെ സ്വഭാവദൂഷ്യത്തെപ്പറ്റി ലിവിയയുടെ ബന്ധുക്കൾ തന്നെയാണ് മകനോട് പറഞ്ഞത്. പക മനസ്സിൽ വച്ച് പെരുമാറുന്ന ആളാണ് ലിവിയ എന്നറിയാമെന്നും ഷീലാ സണ്ണി കൂട്ടിച്ചേർത്തു.