'കേരളത്തില്‍ ഭൂമിക്കടിയില്‍ വെള്ളമെന്നല്ലേ പറയുന്നത്, എന്നിട്ടെന്തേ ഇപ്പോള്‍ വെള്ളപ്പൊക്കം ഉണ്ടാകാത്തത്', സജി ചെറിയാന്‍

സില്‍വര്‍ ലൈന്‍ പദ്ധതിയെ പിന്തുണച്ച് പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍ വീണ്ടും രംഗത്ത്. വികസനം പറയുമ്പോള്‍ കേരളത്തില്‍ മാത്രമാണ് പരിസ്ഥിതി പ്രശ്‌നങ്ങള്‍ പറയുന്നത്. കേരളത്തില്‍ മാത്രമായി എന്ത് പരിസ്ഥിതി പ്രശ്‌നമാണ് ഉള്ളത്. വികസനം പറയുമ്പോള്‍ ആരെയും ആക്രമിക്കാന്‍ ശ്രമിക്കുന്നത് ശരിയായല്ലെന്നും, കാലത്തിനൊത്ത വികസനം എന്നത് ന്യായമായ ആവശ്യമാണെന്നും സജി ചെറിയാന്‍ പറഞ്ഞു. ആലപ്പുഴയില്‍ മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സാധ്യമായ മേഖലകളിലെല്ലാം വികസനം കൊണ്ടുവരണം. ന്യായമായ വികസനം കേരളത്തില്‍ എത്തുമ്പോള്‍ എതിര്‍ക്കപ്പെടുന്നതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

‘കേരളത്തില്‍ ഭൂമിക്കടിയില്‍ വെള്ളമിങ്ങനെ ഇരിക്കുകയാണെന്നാണ് പറയുന്നത്. എന്നിട്ടെന്തേ ഇപ്പോള്‍ വെള്ളപ്പൊക്കം ഉണ്ടാവാത്തത്. ഹൈസ്പീഡ് എന്നാലെന്താ? ചാടിപ്പോകും, മറിഞ്ഞു പോകും എന്നൊക്കെയാണ് പറയുന്നത്. കേരളത്തില്‍ മാത്രം എന്താണ് പരിസ്ഥിതി പ്രശ്‌നം,’ സജി ചെറിയാന്‍ ചോദിച്ചു.

അതിവേഗ ട്രെയിനിന് 200 കിലോമീറ്റര്‍ അല്ല 400 കിലോമീറ്റര്‍ വേഗം വേണമെന്നാണ് ആവശ്യം. രണ്ട് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്ന് തിരുവനന്തപുരത്ത് എത്താന്‍ കഴിയണം. അത്തരം പദ്ധതികള്‍ വന്നാല്‍ മാത്രമേ നാട് വികസിക്കൂവെന്ന് മന്ത്രി പറഞ്ഞു.