ഇത് അഴിമതിക്കെതിരെ പോരാടിയതിനുള്ള സമ്മാനം, ചീഫ് സെക്രട്ടറി അഴിമതിക്കാരന്‍; സര്‍വീസില്‍ നിന്ന് പിരിച്ചു വിടാനുള്ള തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് രാജു നാരായണ സ്വാമി

സര്‍വീസ് കാലാവധി പൂര്‍ത്തിയാക്കാന്‍ പത്ത് വര്‍ഷം ശേഷിക്കെ, തന്നെ പിരിച്ചു വിടാനുള്ള നീക്കത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി.

തന്നെ പുറത്താക്കാനുള്ള തീരുമാനം അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതാണ് തനിക്കെതിരെയുള്ള നടപടിക്ക് കാരണമെന്നും പത്രലേഖകരോട് രാജു നാരായണ സ്വാമി വ്യക്തമാക്കി.
ചീഫ് സെക്രട്ടറി അഴിമതിക്കാരനാണെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും രാജു നാരായണ സ്വാമി വ്യക്തമാക്കി. മൂന്നാര്‍ വിഷയം മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്ക് മാത്രമെ അതിജീവിക്കാനാവു എന്ന തരത്തിലാണ് ഇവിടുത്തെ സംവിധാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

സര്‍വീസ് കാലാവധി പത്തുവര്‍ഷം കൂടി ശേഷിക്കെയാണ് രാജു നാരായണ സ്വാമിയെ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കേരളത്തിന്റെ ഈ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് പിരിച്ചു വിടപ്പെടുന്ന ആദ്യ ഐ.എ. എസ് ഉദ്യോഗസ്ഥനാകും രാജു നാരായണ സ്വാമി. താന്‍ അറിയാതെയാണ് തന്നെ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയതെന്നാണ് രാജു നാരായണ സ്വാമിയുടെ ആരോപണം.

ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പെഴ്സണല്‍ മന്ത്രാലയത്തിനു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജു നാരായണ സ്വാമിയുടെ പ്രതികരണം. അഴിമതിക്കെതിരെ താന്‍ നടത്തിയ പോരാട്ടത്തിനുള്ള സമ്മാനമാണിത്. ഇതിനെതിരെ സാധ്യമായ എല്ലാ നിയമനടപടികളും തന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര- സംസ്ഥാന സര്‍വ്വീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചു, സുപ്രധാന തസ്തികകള്‍ വഹിക്കുമ്പോഴും ഓഫീസുകളില്‍ പലപ്പോഴും ഹാജരായില്ല, കേന്ദ്ര സര്‍വീസില്‍ തിരിച്ചെത്തിയത് സര്‍ക്കാരിനെ അറിയിച്ചില്ല, നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷം എവിടെയാണെന്നതിന് രേഖകളില്ല തുടങ്ങിയ കുറ്റം ആരോപിച്ചാണ് രാജു നാരായണ സ്വാമിയെ പുറത്താക്കാനൊരുങ്ങുന്നത്.