മന്ത്രിയുടെ വാക്ക് കേട്ടെത്തിയവർ പെരുവഴിയിൽ, കെഎസ്ആർടിസി ഓടുന്നില്ല; സർവീസ് നടത്തിയ ബസുകൾ തടഞ്ഞ് സമരക്കാർ

ദേശീയ പണിമുടക്കിൽ മുട്ടുമടക്കി കെഎസ്ആർടിസിയും. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞിരുന്നെങ്കിലും തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നില്ല. കൊച്ചിയിലും തൃശൂരും സർവീസ് നടത്താനൊരുങ്ങിയ കെഎസ്ആർടിസി ബസുകൾ പണിമുടക്ക് അനുകൂലികൾ തടഞ്ഞു. പത്തനംതിട്ടയിൽ നിന്ന് കൊല്ലത്തേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് അടൂരെത്തിയപ്പോൾ സംയുക്‌ത സമര സമിതി തടഞ്ഞു. ഹെൽമറ്റ് വച്ചാണ് ഡ്രൈവർ ബസ് ഓടിച്ചത്. വാഹനം തടഞ്ഞുവച്ചിരിക്കുകയാണ്. സർവീസ് നടത്താൻ അനുവദിച്ചിട്ടില്ല.

ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ കെഎസ്ആർടിസി ഡിപ്പോകളിൽ ഉൾപ്പെടെ ഉദ്യോഗസ്‌ഥർ എത്തിയിട്ടുണ്ട്. എന്നാൽ സർവീസുകൾ നടത്തുന്നില്ലെന്നാണ് യാത്രക്കാരോട് പറയുന്നത്. എത്തുന്നവരെ സർവീസ് ഇല്ലെന്നു പറഞ്ഞ് മടക്കി അയയ്ക്കുകയാണ്. പൊലീസ് സംരക്ഷണത്തോടെ മാത്രമേ സർവീസ് നടത്താവൂ എന്നാണ് ഡിപ്പോകൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം. തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് പൊലീസ് ബസിൽ പൊലീസ് ഗതാഗത സൗകര്യമൊരുക്കുന്നുണ്ട്. ആർസിസിലേക്ക് ഉൾപ്പെടെയാണ് സർവീസ്.

കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിൻ്റെ ഭാഗമാകില്ലെന്നുള്ള മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ പ്രസ്‌താവന ട്രേഡ് യൂണിയനുകൾ തള്ളിയിരുന്നു. പണിമുടക്ക് നോട്ടീസ് നേരത്തേ നൽകിയതാണെന്നും പറഞ്ഞു. കെഎസ്‌ഇബിയിലും കെഎസ്ആർടിസിയിലും ഡയസസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎൻടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിസി, എൽപിഎഫ്, യുടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്കിനു നേതൃത്വം നൽകുന്നത്.

Read more

ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. ഇവിടങ്ങളിൽ ജനജീവിതം സാധാരണ നിലയിലാണ്. ഡൽഹിയിലെ ഓഫിസുകൾ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ റാലിയും മറ്റും സംഘടിപ്പിക്കുന്നുണ്ട്. ജന്തർ മന്ദറിൽ സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ട്. ബിഹാറിലെ ജഹനാബാദിൽ ആർജെഡി പ്രവർത്തകർ റെയിൽവേ ട്രാക്ക് ഉപരോധിച്ചു. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.