പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു, സഭ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം

അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിയത്. പ്രതിപക്ഷ അംഗങ്ങള്‍ സഭ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ പങ്ക് ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ അടിയന്തര പ്രാധാന്യമുള്ള വിഷയം നോട്ടീസില്‍ ഇല്ല എന്ന് പറഞ്ഞാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്.

കേസിനെ സര്‍ക്കാര്‍ ഭയപ്പെടുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധം നടത്തിയിരുന്നു.

അതേസമയം ഗവര്‍ണറുടെ നയപ്രഖ്യാപനത്തെ തുടര്‍ന്നുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് പൂര്‍ത്തിയാകും. ശേഷം ഇന്ന് സഭ താത്ക്കാലികമായി പിരിയും. രണ്ടു ഘട്ടമായി നടക്കുന്ന സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ബജറ്റ് സമ്മേളനത്തിന് ചേരും. മാര്‍ച്ച് 11 ആണ് ബജറ്റ് അവതരണം.