'ഒളിവില്‍ പോയതല്ല, കോടതിയ്ക്ക് മുന്നില്‍ ഉണ്ടായിരുന്നു'; എല്‍ദോസ് കുന്നപ്പിള്ളി പെരുമ്പാവൂരില്‍

ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ പെരുമ്പാവൂരില്‍ മടങ്ങിയെത്തി. കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് എല്‍ദോസ് പെരുമ്പാവൂരിലെ വീട്ടില്‍ മടങ്ങിയെത്തിയത്. താന്‍ ഒളിവില്‍ പോയതല്ലെന്നും കോടതിയ്ക്ക് മുന്നില്‍ തന്റെ അപേക്ഷ ഉണ്ടായിരുന്നെന്നും എല്‍ദോസ് പറഞ്ഞു.

ഞാന്‍ നിപരാദിയാണ്. കെപിസിസിക്ക് വിശദീകരണം നല്‍കി. കെപിസിസി പ്രസിഡന്‍റിനെ കോടതിയില്‍ വിളിച്ച് സംസാരിച്ചു. പാര്‍ട്ടിക്ക് എന്ത് നടപടിയും സ്വീകരിക്കാം. ഒരു ജീവിയപ്പോലും ഉപദ്രവിച്ചിട്ടില്ല. കോടതിയില്‍ പരിപൂര്‍ണ്ണവിശ്വാസമുണ്ട്. നിലപാട് കോടതിയോട് പറഞ്ഞിട്ടുണ്ടെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ പറഞ്ഞു.

ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍ നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി ഉത്തരവ് പ്രകാരം നാളെ മുതല്‍ പത്ത് ദിവസത്തേക്കാണ് എംഎല്‍എ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകേണ്ടത്.

അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി, ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള അന്വേഷണവുമായി സഹകരിക്കണമെന്നാണ് കോടതി ഉത്തരവ്. നാളെ ഹാജരായ ശേഷം അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയലും തെളിവെടുപ്പും പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Read more

അതേസമയം മുന്‍കൂര്‍ ജാമ്യം അനുവദിച്ച നടപടിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും