'ആഡംബര കാര്‍ ഭാര്യ വായ്പയെടുത്ത് വാങ്ങിയത്; ഭാര്യ സംരഭക, അവര്‍ക്ക് വായ്പ അടയ്ക്കാനുള്ള ശേഷിയുണ്ട്'; സത്യവാങ്മൂലത്തിലെ സ്വത്ത് വിവരം സോഷ്യല്‍ മീഡിയ ട്രോളായതോടെ എം സ്വരാജിന്റെ മറുപടി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സിപിഎമ്മിന് വേണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച എം സ്വരാജ് വിവാദത്തിലായത് സ്വത്ത് വിവര ചര്‍ച്ചയോടെയാണ്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവരത്തില്‍ 36 ലക്ഷംരൂപയുടെ ആഡംബര കാര്‍ ജീപ്പ് മെറിഡിയനും രേഖപ്പെടുത്തിയതോടെയാണ് മുന്‍ എംഎല്‍എയുടെ സ്വത്ത് സമ്പാദനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത്. വിവാദത്തിലായതിന് പിന്നാലെ സത്യവാങ്മൂലം വായിച്ചിട്ട് മനസ്സിലാകാത്തവരായിരിക്കും ഇത്തരം വിമര്‍ശനം ഉന്നയിക്കുന്നതെന്ന മറുപടിയുമായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് രംഗത്ത് വന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ പറയുന്ന കാര്‍ ഭാര്യയാണ് വാങ്ങിയതെന്നാണ് എം സ്വരാജ് പറയുന്നത്. എടപ്പള്ളി ഫെഡറല്‍ ബാങ്കില്‍നിന്ന് വായ്പ എടുത്താണ് കാര്‍ വാങ്ങിയതെന്നും ഇടത് സ്ഥാനാര്‍ത്ഥി പറയുന്നു. ഇക്കാര്യം സത്യവാങ്മൂലത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നും ഭാര്യ ഒരു സംരംഭകയാണെന്നും അവര്‍ക്ക് ആ വായ്പ അടയ്ക്കാനുള്ള ശേഷിയുണ്ടെന്നും എം സ്വരാജ് പറഞ്ഞു.

ഈ നാട്ടില്‍ ആര്‍ക്കും വായ്പ എടുത്ത് വാഹനം വാങ്ങാന്‍ അവകാശമുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സോഷ്യല്‍മീഡിയയിലെ ആരുടെയെങ്കിലും അനുവാദം കൂടി വേണമെന്ന് അറിയില്ലായിരുന്നു. അത് ഇപ്പോള്‍ ഞാന്‍ ഭാര്യയോടു പറയാം, അത്രേയുള്ളൂ.

Read more

സത്യവാങ്മൂലം നോക്കിയാല്‍ കാര്യങ്ങള്‍ എല്ലാം അറിയാമെന്നും എംഎല്‍എ ആയിരിക്കുമ്പോള്‍ ഒരു കാറുണ്ടായിരുന്നു. അത് വില്‍ക്കുകയാണ് ചെയ്തതെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.