അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മിന്നലാക്രമണത്തിനിടെ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു. പാകിസ്താന്‍ സൈനികനായ മേജര്‍ മോയിസ് അബ്ബാസ് ഷായാണ് കൊല്ലപ്പെട്ടത്. ഖൈബര്‍ പഖ്തൂണ്‍ക്വായില്‍ തെഹ്റീക്-ഇ-താലിബാന്‍ (ടിടിപി) തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് മരണം.

11 തീവ്രവാദികള്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ രണ്ട് പാക് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി സൈന്യം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പാകിസ്താനിലെ തെക്കന്‍ വെസിരിസ്താന്‍ ജില്ലയിലാണ് സൈന്യം തീവ്രവാദികളുമായി ഏറ്റുമുട്ടിയത്.

Read more

2019-ല്‍ ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തടഞ്ഞത് അഭിനന്ദന്‍ ഉള്‍പ്പെടെയുള്ള വ്യോമസേനാ സംഘമാണ്. ഇതിനിടെ മിഗ് വിമാനം തകര്‍ന്നാണ് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലകപ്പെട്ടത്. സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് രണ്ടു ദിവസത്തിനുള്ളില്‍ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയിരുന്നു. 2022ല്‍ വീരചക്ര നല്‍കി രാജ്യം അഭിനന്ദന്‍ വര്‍ധമാന്‍ ആദരിച്ചു.