ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ആര്‍എസ്എസ് ചിത്ര വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. താന്‍ ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ലെന്നും തനിക്ക് തന്റേതായ വിശ്വാസങ്ങളുണ്ടെന്നും രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ എസ്എഫ്ഐ-കെഎസ്യു പ്രതിഷേധം ഉടലെടുത്തിരുന്നു.

പ്രതിഷേധങ്ങള്‍ക്കിടെ കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഗവര്‍ണറുടെ പ്രസ്താവന. പരിപാടി നടക്കുന്ന ഹാളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുന്നത് ജനാധിപത്യമാണോയെന്ന് ഗവര്‍ണര്‍ ചോദിച്ചു. നാം ശരിക്കും ജനാധിപത്യ കാലത്താണോ അതോ ഇന്ദിരാഗാന്ധിയുടെ ജനാധിപത്യകാലത്താണോ ജീവിക്കുന്നതെന്നും ഗവര്‍ണര്‍ ആരാഞ്ഞു.

നമുക്ക് സഹിഷ്ണുതയില്ലേ? നാം സഹിഷ്ണുത പാലിച്ചേ മതിയാകൂവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ശ്രീപത്മനാഭ സേവാ സമിതി സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആയിരുന്നു ഉദ്ഘാടകന്‍. പരിപാടിയില്‍ നിന്ന് ആര്‍എസ്എസ് ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ, ഡിവൈഎഫ്‌ഐ, കെഎസ്യു പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്.

Read more

പ്രതിഷേധത്തെ തുടര്‍ന്ന് കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലെ പരിപാടിക്ക് ശേഷം ഗവര്‍ണറെ മറ്റൊരു വഴിയിലൂടെയാണ് പൊലീസ് പുറത്തെത്തിച്ചത്. ഗവര്‍ണര്‍ ഉദ്ഘാടകനായ പരിപാടി ആരംഭിക്കുന്നതിന് മുന്നേതന്നെ സംഘര്‍ഷം രൂപംകൊണ്ടു. ഇതിന് പിന്നാലെ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.