വാക്‌സിന്‍ സ്റ്റോക്ക് രണ്ട് ദിവസത്തേക്ക് മാത്രം, കൂടുതൽ ഡോസ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി വാക്സിൻ ക്ഷാമമായിരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത്
വാക്‌സിന്‍ സ്‌റ്റോക്ക് രണ്ട് ദിവസത്തേക്കു കൂടിയേ ഉള്ളു. കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ രണ്ട് ദിവസത്തിനുള്ളില്‍ എത്തിയില്ലെങ്കില്‍ മാസ് വാക്‌സിനേഷന്‍ കാമ്പയിന്‍ പ്രതിസന്ധിയിലാവുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഓരോ ജില്ലകള്‍ കേന്ദ്രീകരിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡിന്റെ കര്‍വ് ക്രഷ് ചെയ്യാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ഏത് പ്രദേശത്താണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതെന്ന് പ്രത്യേകം പരിശോധിക്കും. അവിടെ പ്രത്യേക ഇടപെടല്‍ നടത്തും. ക്വാറന്റൈന്‍ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Read more

കേരളവും മഹാരാഷ്ട്രയും ഉള്‍പ്പെടെ രാജ്യത്ത് ഒമ്പത് സംസ്ഥാനങ്ങളില്‍ കോവിഡ്-19 കേസുകള്‍ കുത്തനെ ഉയരുകയാണ്. കേരളത്തില്‍ ഇന്നലെ 6986 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.