കേരളത്തിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണര്‍; വായ്പാപരിധി കുറച്ചതില്‍ വിമര്‍ശനം; നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തെ 'കുത്തി' ആരിഫ് മുഹമ്മദ് ഖാന്‍

സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വികസന പ്രവര്‍ത്തനങ്ങളില്‍ മികച്ച ജനപങ്കാളിത്തമാണുള്ളതെന്നും സാമ്പത്തികമേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടം പ്രശംസനീയമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഡിജിറ്റല്‍ കേരളമാണ് രൂപപ്പെടുന്നത്. സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

കേരളം അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതിസന്ധിക്കിടയിലും സംസ്ഥാനം 17 ശതമാനം വളര്‍ച്ച കൈവരിച്ചു. സാമൂഹിക ശാക്തീകരണത്തില്‍ സംസ്ഥാനം മാതൃക. അതിദാരിദ്രം ഒഴിവാക്കാന്‍ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്. അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തില്‍ ഊന്നിയ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്ത് തൊഴില്‍ ഭദ്രതയില്‍ സംസ്ഥാനം മൂന്നാം സ്ഥാനത്താണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങള്‍ രാജ്യത്ത് വെല്ലുവിളി നേരിടുകയാണ്. സംസ്ഥാനത്തിന്റെ വായ്പാ പരിധി കുറച്ചത് വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, ആരോഗ്യ മേഖലകളെ ബാധിച്ചു. സാമ്പത്തിക അച്ചടക്കം വേണം, എന്നാല്‍ കേന്ദ്രത്തിനും, സംസ്ഥാനങ്ങള്‍ക്കും വെവ്വേറെ അളവുകോല്‍ പാടില്ല. നിയമനിര്‍മാണങ്ങള്‍ക്ക് കേന്ദ്രത്തിനും സംസ്ഥാനത്തിനും ഭരണ ഘടന അധികാരം നല്‍കുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ സംസ്ഥാനങ്ങളുടെ നിയമ നിര്‍മാണ അധികാരത്തിലേക്ക് കേന്ദ്രത്തിന്റെ കടന്നു കയറ്റം ഉണ്ടാകുന്നു. ഇത് സഹകരണ ഫെഡറലിസത്തിന് ഭൂഷണമല്ല. നിയമസഭ പ്രതിഫലിപ്പിക്കുന്നത് ജനങ്ങളുടെ വികാരമാണ്. നിയമ നിര്‍മാണങ്ങള്‍ക്ക് പിന്നിലെ ഉദ്ദേശ ലക്ഷ്യം സംരക്ഷിക്കപ്പെടണം. മതേതരത്വം, ബഹുസ്വരത, ഫെഡറിലിസം എന്നിവ സംരക്ഷിക്കാന്‍ സംസ്ഥാനം പ്രതിജ്ഞാബദ്ധമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.

കിഫ്ബിയെ സംസ്ഥാനത്തിന്റെ വായ്പയാക്കി പരിഗണിച്ചതിനെതിരെയും വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ വായ്പയെടുപ്പിനെ സാരമായി ബാധിച്ചു. ഇത് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും വിമര്‍ശനം. രാവിലെ 9ന് സഭാകവാടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ എം ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിച്ചു. അതേസമയം നയപ്രഖ്യാപന പ്രസംഗത്തിന് മുന്നേതന്നെ സഭാതലത്തില്‍ പ്രതിപക്ഷം പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ചു. പ്രതിഷേധം മറികടന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിലേക്ക് കടന്നത്.