IND VS ENG: ഇംഗ്ലണ്ടിനെതിരെ അവന്‍ തിളങ്ങിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര ലഭിക്കൂ, ആ താരം ഫോഔട്ടായാല്‍ പിന്നെ നോക്കണ്ട, തുറന്നുപറഞ്ഞ് മുന്‍ ക്രിക്കറ്റര്‍

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുക. ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായ ഇന്ത്യന്‍ ടീം ഇത്തവണ യുവനിരയ്ക്ക് പ്രാധാന്യം നല്‍കിയാണ് എത്തുന്നത്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ എന്നീ സീനിയര്‍ താരങ്ങള്‍ വിരമിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയൊരു യുഗത്തിന് കൂടിയാണ് തുടക്കമാവുന്നത്. ഇംഗ്ലണ്ട് പര്യടനത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനമായിരിക്കില്ല ഇന്ത്യയ്ക്ക് നിര്‍ണായകമാവുക എന്ന് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസര്‍. കരുണ്‍ നായരുടെ ബാറ്റിങ്ങായിരിക്കും ഇന്ത്യയെ കൂടുതല്‍ സഹായിക്കാന്‍ പോവുന്നതെന്ന് പനേസര്‍ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ സന്നാഹ മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടി ഇന്ത്യ എ ടീമിന്റെ ടോപ് സ്‌കോറര്‍ ആയത് കരുണായിരുന്നു. ഈ ഇന്നിങ്‌സോടെ വിരാട് കോഹ്ലിയുടെ നാലാം നമ്പര്‍ പൊസിഷനില്‍ കരുണ്‍ തന്നെ കളിക്കുമെന്ന കാര്യം ഉറപ്പായി. ആഭ്യന്തര ക്രിക്കറ്റില്‍ അടക്കം തിളങ്ങിയ ശേഷമാണ് കരുണിന് ഇന്ത്യന്‍ ടീമിലേക്കുളള വിളിയെത്തിയത്. മാത്രമല്ല കൗണ്ടി ക്രിക്കറ്റിലും താരം മുന്‍പ് കളിച്ച് മികവ് തെളിയിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീം പരമ്പര നേടുമോ ഇല്ലയോ എന്നുളളത് കരുണ്‍ നായര്‍ എങ്ങനെ പ്രകടനം നടത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് മോണ്ടി പനേസര്‍ പറയുന്നു. ‘ആ ഒരു കാര്യം കരുണും ശുഭ്മാന്‍ ഗില്ലും മധ്യനിരയില്‍ എങ്ങനെ ബാറ്റ് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കൗണ്ടി ക്രിക്കറ്റ് കളിച്ചിട്ടുള്ള ബാറ്റര്‍മാര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ അതേ ഫോം നിലനിര്‍ത്താന്‍ കഴിയുമെങ്കില്‍ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ സീരിസ് നേടാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു’, പനേസര്‍ പറഞ്ഞു.