107 ദിവസം നീണ്ട സംഘർഷങ്ങൾക്ക് ശേഷം ഇറാൻ – അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ചയെന്ന് സൂചന. ധാരണ നിലവിൽ വന്നത് ഇറാനും അമേരിക്കയും സ്ഥിരീകരിച്ചു. ഹോർമൂസ് തുറക്കാനുള്ള നടപടികൾ ഇരുപക്ഷവും ഉടനെ തുടങ്ങും. ആഗോള എണ്ണ, സ്വർണം വിലയിലും ഓഹരി വിപണികളിലും പ്രഖ്യാപനം വൻ ചലനമുണ്ടാക്കി. ഇറാനിലും ഇസ്രയേലിലും ധാരണയ്ക്ക് എതിരെ വികാരമുണ്ട്.
ആദ്യം ഒമാൻ, പിന്നെ പാക്കിസ്ഥാൻ, പലവട്ടം ചർച്ചകൾ നടന്നിട്ടും സംഘർഷം തുടർന്നുകൊണ്ടേയിരിക്കെയാണ് ഖത്തര്‍ പ്രധാന റോളിൽ എത്തുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ടെഹറാനിലേക്ക് ഖത്തർ സംഘം രണ്ട് നിർണായക യാത്രകൾ നടത്തി. അതിലൊന്ന് ഇറാനിൽ അമേരിക്ക ആക്രമണം നടത്തിക്കൊണ്ടിരിക്കെ ആയിരുന്നു. പിന്നാലെ ഇന്നലെ രാത്രി ഡോണൾഡ് ട്രംപ് ധാരണ നിലവിൽ വന്നത് പ്രഖ്യാപിച്ചു. ഇന്ന് ഇറാനും അത് സ്ഥിരീകരിച്ചു.
Read more
വെള്ളിയാഴ്ച്ച ധാരണ ഒപ്പിടുമെന്ന വിവരവും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ധാരണ പൊളിക്കാൻ അവസാന മണിക്കൂറിലും ലബനനിൽ തലസ്ഥാനം തന്നെ ആക്രമിച്ചുള്ള ഇസ്രയേൽ നീക്കം വകവെച്ചില്ല. ധാരണ സ്ഥിരീകരിച്ചതിന് പിന്നാലെ എല്ലാ മേഖലയിലും യുദ്ധം അവസാനിക്കുമെന്നാണ് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്, ഇസ്രയേലിനെ അപ്രസക്തമാക്കിയുള്ള ധാരണ വലിയ ക്ഷീണമായി. ഇതിൽ നെതന്യാഹുവിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുകയാണ്. നിലവിൽ പിടിച്ചെടുത്ത മേഖലകളിൽ നിന്ന് പിന്മാറില്ലെന്നാണ് ഇസ്രയേൽ നിലപാട്. ഇറാന്റെ ദേശീയ താൽപര്യങ്ങളിൽ വിട്ടുവീഴ്ച്ച ചെയ്തെന്ന് കാട്ടി ഇറാനിൽ തീവ്രനിലപാടുള്ളവർ രോഷത്തിലാണ്.







