ന്യൂനപക്ഷ വോട്ടിന് വേണ്ടിയാണ് മമത ബാനര്‍ജി ഓപ്പറേഷന്‍ സിന്ദൂറിനേയും വഖഫ് ആക്ടിനേയും എതിര്‍ക്കുന്നതെന്ന് അമിത് ഷാ; 'പശ്ചിമ ബംഗാളിലെ അതിര്‍ത്തി ബംഗ്ലാദേശികള്‍ക്കായി തുറന്നിട്ട് മമത നുഴഞ്ഞുകയറ്റത്തിന് അവസരമൊരുക്കുന്നു'

ന്യൂനപക്ഷ വോട്ട് ബാങ്ക് നിലനിര്‍ത്താനും മുസ്ലീം പ്രീണനത്തിനുമാണ് മമത ബാനര്‍ജി ഓപ്പറേഷന്‍ സിന്ദൂറിനേയും വഖഫ് ഭേദഗതി നിയമത്തേയും എതിര്‍ക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പശ്ചിമ ബംഗാളില്‍ പാര്‍ട്ടി പ്രവര്‍ത്തകരേയും അണികളേയും അഭിസംബോധന ചെയ്താണ് അമിത് ഷാ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ ആഞ്ഞടിച്ചത്. സംസ്ഥാനത്തെ അമ്മമാരും സഹോദരിമാരും ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മമത ബാനര്‍ജിയ്ക്ക് തക്കതായ മറുപടി കൊടുക്കണമെന്നും ബിജെപി നേതാവ് പറഞ്ഞു.

മര്‍ഷിദാബാദ് കലാപം സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് കലാപമാണെന്നും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത് ഷാ പറഞ്ഞു. കൊല്‍ക്കത്തയില്‍ പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും സംസാരിച്ച അമിത് ഷാ തൃണമൂല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിലപാടിനെ അപലപിക്കുകയും ചെയ്തു.

‘മുസ്ലീം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാന്‍, മമത ദീദി ഓപ്പറേഷന്‍ സിന്ദൂരിനെ എതിര്‍ത്തു, അതുവഴി ഈ രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും അനാദരിച്ചു. വരാനിരിക്കുന്ന 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, ഓപ്പറേഷന്‍ സിന്ദൂരിനെ വിമര്‍ശിച്ചതിന് സംസ്ഥാനത്തെ സ്ത്രീകള്‍ മുഖ്യമന്ത്രിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ഒരു പാഠം പഠിപ്പിക്കും.’

ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തോടുള്ള കേന്ദ്രത്തിന്റെ സൈനിക പ്രതികരണമായ ഓപ്പറേഷന്‍ സിന്ദൂറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് മമത ബാനര്‍ജി മുമ്പ് ആരോപിച്ചിരുന്നു.

മമത സര്‍ക്കാരിന് ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം തടയാനാകുന്നില്ലെന്നും അവര്‍ അതിന് ശ്രമിക്കുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് ബംഗാളിന്റെ ഭാവി തീരുമാനിക്കുക മാത്രമല്ല ചെയ്യുന്നതെന്നും അത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നത് കൂടിയാണെന്നും അമിത് ഷാ പറഞ്ഞു. ബംഗ്ലാദേശികള്‍ക്ക് വേണ്ടി മമത ബാനര്‍ജി രാജ്യാതിര്‍ത്തികള്‍ തുറന്നുകൊടുത്തുവെന്നും അവര്‍ നുഴഞ്ഞുകയറ്റം അനുവദിക്കുന്നുവെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി. മമത ബാനര്‍ജിക്ക് നുഴഞ്ഞുകയറ്റം തടയാന്‍ കഴിയില്ല, ഒരു താമര സര്‍ക്കാരിന് മാത്രമേ അത് ചെയ്യാന്‍ കഴിയൂവെന്നാണ് അമിത്ഷാ പറഞ്ഞത്.

അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ അവരോട് ഭൂമി ആവശ്യപ്പെട്ടിട്ടും അതിര്‍ത്തികളില്‍ അവര്‍ ഭൂമി വിട്ടുനല്‍കുന്നില്ലെന്നും അതിനാല്‍ നുഴഞ്ഞുകയറ്റം തുടരുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറ്റക്കാര്‍ വരുമ്പോള്‍ അവരുടെ വോട്ട് ബാങ്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാലാണ് മമതയും തൃണമൂല്‍ കോണ്‍ഗ്രസും നുഴഞ്ഞുകയറ്റം തടയാത്തതെന്നും അമിത് ഷാ ആരോപിച്ചു. മമതയ്ക്ക് ശേഷം മമതയുടെ അനന്തരവന്‍ അങ്ങനെ മുഖ്യമന്ത്രിയാകാമെന്നാണ് കരുതുന്നത്, പക്ഷേ ഇത് സംഭവിക്കാന്‍ പോകുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ പ്രസംഗത്തില്‍, 2026-ല്‍ പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കൂടി അമിത് ഷാ ഉറപ്പിച്ചു പറഞ്ഞു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് പറഞ്ഞ അമിത് ഷാ, വര്‍ഷങ്ങളായി ബംഗാള്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിലായിരുന്നുവെന്നും പിന്നീട്, ‘മാ, മാതി, മാനുഷ്’ എന്ന മുദ്രാവാക്യവുമായാണ് മമത ബാനര്‍ജി അധികാരത്തിലെത്തിയതെന്നും ചൂണ്ടിക്കാണിച്ചു. പക്ഷേ മമതയുടെ നേതൃത്വത്തില്‍, നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചുവെന്നും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടിയെന്നും, കുറ്റകൃത്യങ്ങള്‍ ഒന്നാകെ വര്‍ധിച്ചുവെന്നും, ബോംബ് സ്‌ഫോടനങ്ങള്‍, ഹിന്ദു സമൂഹത്തെ ബാധിക്കുന്ന ധാര്‍മ്മിക മൂല്യങ്ങളുടെ തകര്‍ച്ച എന്നിവയ്ക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.