പിവി അന്‍വറിനായി മമതാ ബാനര്‍ജി നിലമ്പൂരിലേക്കോ? അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം

പിവി അന്‍വറിനെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനം. ഞായറാഴ്ച രാവിലെയോടെയാണ് നിലമ്പൂരില്‍ മത്സരിക്കുമെന്ന് അറിയിച്ച് പിവി അന്‍വര്‍ വീണ്ടും രംഗത്തെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് വാര്‍ത്താ കുറിപ്പിലൂടെയാണ് അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരിക്കുന്നത്. തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും അന്‍വര്‍ അറിയിച്ചിട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ ആശീര്‍വാദത്തോടെയാണ് അന്‍വര്‍ സ്ഥാനാര്‍ഥിയാകുന്നതെന്ന് ടിഎംസിയുടെ വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം രാവിലെ മത്സരിക്കാനില്ലെന്ന് പറഞ്ഞ അന്‍വര്‍ വൈകുന്നേരം നിലപാടില്‍ മലക്കം മറിഞ്ഞു. രാവിലെ മത്സരിക്കാന്‍ പണമില്ലെന്ന് പറഞ്ഞ അന്‍വര്‍ വൈകുന്നേരം തന്നെ പിന്തുണയ്ക്കുന്നവര്‍ പണം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു.

താന്‍ മത്സരിച്ചാല്‍ മമതാ ബാനര്‍ജിയും പത്ത് മന്ത്രിമാരും പ്രചാരണത്തിനെത്തുമെന്ന് നേരത്തെ അന്‍വര്‍ വ്യക്തമാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ അന്‍വര്‍ പാര്‍ട്ടി ചിഹ്നത്തിലാകും മത്സരിക്കുക. അന്‍വറിനായി പ്രചരണത്തിന് മമതാ ബാനര്‍ജി കൂടി നിലമ്പൂരിലെത്തിയാല്‍ ഉപതിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ നേടിയേക്കും.

അതേസമയം കേരളത്തിൽ ചുവടുറപ്പിക്കാൻ നേരത്തെ മുതൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ ശ്രമം നടത്തിയിരുന്നു. അതിനാൽത്തന്നെ തൃണമൂൽ കോൺഗ്രസിനെ സംബന്ധിച്ച് ദീർഘകാലമായുള്ള കേരള മിഷനിൽ നിലമ്പൂർ തിരഞ്ഞെടുപ്പ് ഒരു പ്രധാന ചുവടുവെയ്പ്പ് ആയിരിക്കും.

നിലമ്പൂരിൽ പിവി അൻവറിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നീക്കം നടക്കുന്നതിനിടെയാണ് മത്സരിക്കുമെന്ന പ്രഖ്യാപനം. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറുമായി ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. പിണറായിസത്തെ തോൽപ്പിക്കാൻ ഒന്നിച്ചു നിൽക്കണം എന്ന് രാഹുൽ അൻവറിനോട് ആവശ്യപ്പെട്ടു. അൻവർ മത്സര സാധ്യത വ്യക്തമാക്കിയതിന് ശേഷമായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച.