'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനു അഞ്ച് വിക്കറ്റ് വിജയം. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ആർസിബി. വിരാട് കോഹ്ലി, ദേവദത്ത് പടിക്കൽ എന്നിവരുടെ മികവിലാണ് ആർസിബിക്ക് വിജയിക്കാൻ സാധിച്ചത്. ഗുജറാത്തിനു വേണ്ടി സായി സുദർശൻ സെഞ്ചുറി നേടിയെങ്കിലും ഫലമുണ്ടായില്ല.

ഐപിഎല്ലിൽ സാധാരണയായി എല്ലാ ടീമുകളും അവസാന ഓവറുകളിൽ സ്കോർ ഉയർത്താൻ ശ്രമിക്കുമ്പോൾ ഗുജറാത്ത് ടൈറ്റൻസ് മാത്രം ‘റിവേഴ്സ് ഗിയറിലാണ്’ പോകുന്നതെന്ന് ആകാശ് ചോപ്ര. ബെംഗളൂരുവിനെതിരെ ജയിക്കാവുന്ന സ്കോർ കൈവിട്ട ഗുജറാത്തിന്റെ ബാറ്റിംഗ് ശൈലി ടീമിന് ആത്മപരിശോധനയ്ക്ക് സമയമായെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

“എല്ലാ ടീമുകളും പവർപ്ലേയ്ക്ക് ശേഷം വേഗത കൂട്ടുമ്പോൾ ഗുജറാത്ത് വേഗത കുറയ്ക്കുകയാണ് ചെയ്യുന്നത്. 17 മുതൽ 19 വരെയുള്ള ഓവറുകളിൽ വെറും 17 റൺസ് മാത്രമാണ് അവർ എടുത്തത്. കയ്യിൽ വിക്കറ്റുകൾ ഉണ്ടായിട്ടും ഒരു ബൗണ്ടറി പോലും നേടാൻ ആകാത്തത് അംഗീകരിക്കാനാവില്ല.”

“16 ഓവർ കഴിഞ്ഞപ്പോൾ 170/2 എന്ന നിലയിലായിരുന്ന ഗുജറാത്ത് 235 റൺസ് എങ്കിലും നേടണമായിരുന്നു. എന്നാൽ അവർ 205-ൽ ഒതുങ്ങി. 18-ാം ഓവറിൽ 18 റൺസ് കിട്ടിയതുകൊണ്ടാണ് ആ സ്കോറിലെങ്കിലും എത്തിയത്. ഷാരൂഖ് ഖാൻ, രാഹുൽ തെവാതിയ എന്നിവരെ ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ഗുജറാത്ത് പുനർചിന്തിക്കണം. വാഷിംഗ്ടൺ സുന്ദറിന് റൺറേറ്റ് ഉയർത്താൻ കഴിയാത്തതും വലിയപ്രശ്നമാണ്.” അദ്ദേഹം പറഞ്ഞു.