പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

തൃശൂർ പൂരത്തിന് മുന്നോടിയായി പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നടത്തിയ പരിശോധനയിൽ നിരോധിത സ്ഫോടക വസ്തുക്കൾ കണ്ടെത്തിയില്ല. സാമ്പിളുകളുടെ രാസപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടന്ന പരിശോധനയായിരുന്നു ഇത്.

നിരോധിത സ്ഫോടക വസ്തുക്കളില്ലെന്ന് വ്യക്തമായെങ്കിലും അനുവദിച്ചതിലും കൂടുതൽ അളവിൽ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട കേസ് തുടരും. മുതലമടയിലെ വെടിമരുന്ന് നിർമ്മാണശാലയിൽ നിന്ന് പിടിച്ചെടുത്ത അധിക സാമഗ്രികൾ ഉടൻ മാറ്റാനും സുരക്ഷിതമായി അവ നിർവീര്യമാക്കാനും അധികൃതർ നടപടി ആരംഭിച്ചു. 2000 കിലോ വെടിമരുന്ന് സൂക്ഷിക്കാനാണ് അനുമതിയുള്ളതെങ്കിലും അതിലുമേറെ മരുന്ന് സ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു.

അതേസമയം, ലൈസൻസിക്കെതിരെ കേസെടുത്ത നടപടി തൃശൂർ പൂരം തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് ആരോപിച്ചു. അതിനിടെ, മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ചുചേർത്ത യോഗത്തിൽ പൂരത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സാമ്പിൾ, പ്രധാന പൂര വെടിക്കെട്ടുകൾ ഉൾപ്പെടെ എല്ലാം ഒഴിവാക്കിയിരുന്നു.

കുടമാറ്റം ഒരു മണിക്കൂറിൽ നിന്ന് 15 മിനിറ്റായി ചുരുക്കി. പരമാവധി 10 സെറ്റ് കുടകൾ മാത്രമാണ് ഉൾപെടുത്തുക. ഇലഞ്ഞിത്തറ മേളവും മഠത്തിൽ വരവ് പഞ്ചവാദ്യവും സമയമാറ്റമില്ലാതെ തുടരും. എട്ട് ഘടക പൂരങ്ങളും ചടങ്ങ് പാലിച്ച് നടക്കും.