ജോർജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് ജോർജ് ഓണക്കൂർ അർഹനായി. ഹൃദയരാഗങ്ങൾ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. ബാലസാഹിത്യ പുരസ്‌കാരം രഘുനാഥ് പലേരിക്കും യുവപുരസ്‌കാരം മോബിൻ മോഹനും ലഭിച്ചു. ‘അവർ മൂവരും ഒരു മഴവില്ലും’ എന്ന കൃതിയ്ക്കാണ് പാലേരിക്ക് പുരസ്‌കാരം. ‘ജക്കരാന്ത’ എന്ന നോവലാണ് മോബിൻ മോഹനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

1941 നവംബർ 16ന് മൂവാറ്റുപുഴയ്ക്കടുത്ത് ഓണക്കൂറില്‍ ജോർജ് ഓണക്കൂർ ജനിച്ചു. നോവലിസ്റ്റ്, കഥാകാരൻ, സാഹിത്യ വിമർശകൻ, തിരക്കഥാകൃത്ത്, സഞ്ചാരസാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തൻ. സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980ലും 2004ലും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 2006ൽ തകഴി അവാർഡ്, 2009ൽ കേശവദേവ് സാഹിത്യ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

അകലെ ആകാശം, ഇല്ലം, ഉൾക്കടൽ, ഉഴവുചാലുകൾ, എഴുതാപ്പുറങ്ങൾ, കൽത്താമാര, കാമന, സമതലങ്ങൽക്കപ്പുറം, ഹൃദയത്തിൽ ഒരു വാൾ (നോവൽ), നായക സങ്കല്പം മലയാള നോവലിൽ (ഗവേഷണം), ഞാൻ ഒരു കൈയൊപ്പ് മാത്രം, നാട് നീങ്ങുന്ന നേരം, നാലു പൂച്ചക്കുട്ടികൾ, പ്രണയകഥകൾ (ചെറുകഥ), അടരുന്ന ആകാശം, എന്റെ സഞ്ചാരകഥകൾ, ഒലിവുമരങ്ങളുടെ നാട്ടിൽ (യാത്രാവിവരണം) തുടങ്ങിയവയാണ് പ്രധാന കൃതികൾ.