കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു

വ്യവസായിയും സിനിമാ നിർമ്മാതാവുമായ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണ കേസിൽ നാല് കോടിയുടെ ഇടപാടിലാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ ഇന്ന് ഉച്ചക്ക് ശേഷവും തുടരും. ഇന്ന് രാവിലെയാണ് ഗോകുലം ഗോപാലനെ ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്.

നേരത്തെ ഡെയ്ലി ഡെപ്പോസിറ്റ് സ്കീമുമായി ബന്ധപ്പെട്ട് നാലു കോടിയുടെ ഇടപാട് അദ്ദേഹത്തിനുണ്ട്. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടാണ് ഇഡി രേഖകൾ ഹാജരാക്കാൻ ആദ്യം ആവശ്യപ്പെട്ടത്. തുടർച്ചയായി ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറായിരുന്നില്ല.

ഇതിന് പിന്നാലെയാണ് സമൻസ് അയച്ച് അദ്ദേഹത്തെ വിളിപ്പിച്ചതെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഉച്ചവരെ വിശദമായി ചോദ്യം ചെയ്തുവെന്നും ഉച്ചക്ക് ശേഷവും ചോദ്യം ചെയ്യൽ തുടരും എന്ന് ഇഡി വ്യക്തമാക്കുന്നു. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂ.