യുഡിഎഫ് അങ്കലാപ്പിലാണ്, അവസരവാദ നിലപാട് സ്വീകരിക്കുന്നു; എല്‍ഡിഫിനെ എതിര്‍ക്കുന്ന എല്ലാവരുടെയും സഹായം യുഡിഎഫ് തേടുകയാണെന്ന് പിണറായി വിജയന്‍

യുഡിഎഫിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി- യുഡിഎഫ് ബന്ധത്തിനെതിരെയാണ് പിണറായി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പിവി അന്‍വറിനെയും പേരെടുത്ത് പറയാതെ പിണറായി വിജയന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

അയാള് കാണിച്ച വഞ്ചനയുടെ ഭാഗമായി തിരഞ്ഞെടുപ്പ് വേണ്ടി വന്നുവെന്നാണ് അന്‍വറിനെ കുറിച്ച് പിണറായി നടത്തിയ പരാമര്‍ശം. ചുങ്കത്തറ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. യുഡിഎഫ് അങ്കലാപ്പിലാണെന്ന് അവരുടെ നടപടികളില്‍ നിന്ന് വ്യക്തമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

സമൂഹത്തിലെ വലിയ ഒരു വിഭാഗം അകറ്റി നിര്‍ത്തിയ കൂട്ടരാണ് ജമാ അത്തെ ഇസ്ലാമി. പാണക്കാട് തങ്ങള്‍ മാധ്യമം പത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പോയിരുന്നോ എന്ന് ലീഗ് നേതൃത്വം ആലോചിക്കുന്നത് നന്നാകും. ജമാ അത്തെ ഇസ്ലാമിയെ കൊണ്ട് നടക്കുന്നവരും ലീഗ് നേതൃത്വവും ആലോചിക്കുന്നത് നന്നാകുമെന്നും പിണറായി പറഞ്ഞു.

Read more

കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന വിഭാഗം എല്‍ഡിഫിനെ എതിര്‍ക്കുന്ന എല്ലാവരുടെയും സഹായം തേടുകയാണ്. അവസരവാദ നിലപാട് സ്വീകരിക്കുന്നു. ഇത്തരം ശക്തികളോട് അയവ് ഏറിയ സമീപനം നാടിന് ഗുണം ചെയ്യുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ലീഗ് നേതൃത്വം അറിയാതെ കോണ്‍ഗ്രസ് ഇത്തരം നിലപാട് സ്വീകരിച്ചു എന്ന് കരുതുന്നില്ല. നില്‍ക്കക്കള്ളി ഇല്ലാത്ത സാഹചര്യത്തില്‍ ആരെയും ആശ്രയിക്കുന്ന അവസര വാദ നിലപാടാണിതെന്നും പിണറായി പറഞ്ഞു.