കെ. റെയില്‍ പദ്ധതി; ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ഉണ്ടെന്ന് മുഖ്യമന്ത്രി

കെ റെയിൽ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ഉണ്ടെന്ന് മുഖ്യമന്ത്രി. റെയിൽവെ ബോർഡ് തത്വത്തിൽ പദ്ധതിക്ക് അംഗീകാരം നൽകിയെന്നും ‘ചിന്ത’ വാരികയിൽ എഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ചിന്ത വാരികയില്‍ മുഖ്യമന്ത്രി എ‍ഴുതിയ ലേഖനത്തിന്‍റെ പൂര്‍ണരൂപം;

കേരളത്തിന്‍റെ വളര്‍ച്ചയ്ക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പ്രകൃതി സൗഹൃദവും ചെലവു കുറഞ്ഞതുമായ അതിവേഗ ഗതാഗത സൗകര്യങ്ങള്‍. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തു തന്നെ അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

കണ്ണൂര്‍ വിമാനത്താവളം, ദേശീയപാത വികസനം, ദേശീയ ജല പാത, കൊച്ചി മെട്രോ വികസനം, കൊച്ചി വാട്ടര്‍ മെട്രോ, റെയില്‍വെ വികസനം, തീരദേശ മലയോര ഹൈവേകള്‍, സോളാര്‍ ബോട്ടുകള്‍, വൈദ്യുത വാഹന നിര്‍മ്മാണം തുടങ്ങിയവയൊക്കെ അതിന്‍റെ ഭാഗമായി ഏറ്റെടുത്തവ ആയിരുന്നു. അവയുടെ അടുത്ത ഘട്ടം എന്ന നിലയിലാണ് കെ റെയില്‍ എന്ന അര്‍ദ്ധ അതിവേഗ റെയില്‍ പാത ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

നമ്മുടെ സംസ്ഥാനത്ത് റോഡുകളിലുണ്ടാകുന്ന ഗതാഗതക്കുരുക്കും റോഡപകടങ്ങളും പൊതുവില്‍ ആളുകളില്‍ വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇതിനോടൊപ്പം തിരക്കേറിയ റോഡിലുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും വലിയൊരു പ്രശ്നമാണ്. കേരളത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ യാത്ര ചെയ്യാന്‍ 16 മണിക്കൂര്‍ വരെ എടുക്കുന്ന അവസ്ഥയാണുള്ളത്.

ഇത് മാറേണ്ടതുണ്ട്. അതിനുള്ള ഏറ്റവും വലിയ പരിഹാരമാര്‍ഗമാണ് അര്‍ദ്ധ അതിവേഗ റെയില്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ 4 മണിക്കൂറിനുള്ളില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ഒരു പദ്ധതിയാണിത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ നമ്മുടെ സംസ്ഥാനത്തിന്‍റെ പശ്ചാത്തലസൗകര്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്നതില്‍ തര്‍ക്കമില്ല.

ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനാണ് 2017 ജനുവരിയില്‍ 49 ശതമാനം ഓഹരി റെയില്‍വേയും 51 ശതമാനം സംസ്ഥാന സര്‍ക്കാരും എന്ന നിലയില്‍ 100 കോടി രൂപ വകയിരുത്തിയത്. കേരള റെയില്‍ ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ (കെ റെയില്‍) എന്ന സംയുക്തസംരംഭം രൂപീകരിച്ചത്.

പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍ദ്ദിഷ്ട റെയില്‍വെ ലൈന്‍ കടന്നുപോകുന്ന മണ്ഡലങ്ങളിലെ നിയമസഭാ സാമാജികരുടെ മുമ്പാകെ പദ്ധതിയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്. സുതാര്യമായ സമീപനമാണ് സര്‍ക്കാരിനുള്ളത്. ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേ നടത്തുന്നതിനായി ഏറ്റവും ആധുനിക സാങ്കേതികവിദ്യയായ ലിഡാര്‍ എന്ന റിമോട്ട് സെന്‍സിങ് സംവിധാനമാണ് പ്രയോജനപ്പെടുത്തുന്നത്.
ഭൂമി ഏറ്റെടുക്കലിന് നിലവിലുള്ള എല്ലാ നിയമങ്ങളും ചട്ടങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട് അര്‍ഹമായ നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കും. നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്ന 11 ജില്ലകളിലെ ആരാധനാലയങ്ങളെയും പാടങ്ങളെയും കാവുകളെയും പരമാവധി ബാധിക്കാത്ത രീതിയിലാണ് പ്രസ്തുത പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ പദ്ധതി സംസ്ഥാനത്തൊട്ടാകെ വീടുകള്‍ ഉള്‍പ്പെടെ 9,314 കെട്ടിടങ്ങളെ മാത്രമാണ് ബാധിക്കുന്നത്.

ഏറ്റവും സാങ്കേതികമായും സാമ്പത്തികമായും അതിലുപരി സാമൂഹ്യപ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് ഈ പദ്ധതിക്കുള്ള അലൈന്മെന്‍റ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ഹെക്ടറിന് ഏകദേശം 9 കോടി രൂപ നഷ്ടപരിഹാരമായി കണക്കാക്കിയിരിക്കുന്നു. മാത്രമല്ല, ജനവാസം കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് പാതയുടെ ഭൂരിഭാഗവും കടന്നുപോകുന്നത്. 115 കി.മി. പാടശേഖരങ്ങളില്‍ 88 കി.മി. ആകാശപാതയിലൂടെയാണ് കടന്നുപോകുന്നത്. ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ പാലങ്ങളും കല്‍വെര്‍ട്ടുകളും ഇതിനായി നിര്‍മ്മിക്കുന്നതാണ്.

63,941 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 6085 കോടി രൂപ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കേണ്ട നികുതി ഒഴിവാണ്. 975 കോടി രൂപ റെയില്‍വെ ഭൂമിയുടെ വിലയാണ്. ഇതിന് പുറമെ 2150 കോടി രൂപയാണ് കേന്ദ്ര റെയില്‍വെ വിഹിതം. സംസ്ഥാന സര്‍ക്കാര്‍ 3225 കോടി രൂപയാണ് വഹിക്കുക. 4,252 കോടി രൂപ പൊതുജന ഓഹരി പങ്കാളിത്തത്തിലൂടെ സമാഹരിക്കും. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 33,700 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

1,383 ഹെക്ടര്‍ ഭൂമിയാണ് പുനരധിവാസത്തിനുള്‍പ്പെടെ ആവശ്യമായി വരിക. ഇതില്‍ 1,198 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 13,362.32 കോടി രൂപ ആവശ്യമാണ്. കിഫ്ബി വഴി 2,100 കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി വകയിരുത്തുന്നുണ്ട്. സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയിട്ടുണ്ട്. റെയില്‍വെ ബോര്‍ഡ് പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കുമ്പോഴാകട്ടെ, പുനരധിവാസ നിയമപ്രകാരം ഗ്രാമപ്രദേശങ്ങളില്‍ വിപണി വിലയുടെ പരമാവധി നാലിരട്ടിയും നഗരങ്ങളില്‍രണ്ടിരട്ടിയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. 13,265 കോടി രൂപയാണ് സ്ഥലമേറ്റെടുക്കലിനും നഷ്ടപരിഹാരത്തിനുമായി കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 1,730 കോടി രൂപ പുനരധിവാസത്തിനും 4,460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിനുമാണ് നീക്കിവെച്ചിരിക്കുന്നത്.

പദ്ധതിയുടെ നടത്തിപ്പിനായി അന്താരാഷ്ട്ര സാമ്പത്തികസ്ഥാപനങ്ങളായ ജൈക്ക ഉള്‍പ്പെടെ സാമ്പത്തികസഹായം നല്‍കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. എ.ഐ.ഐ.ബി, കെ.എഫ്.ഡബ്ല്യൂ, എ.ഡി.ബി. എന്നീ ധനകാര്യസ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതിക്കായി ഇത്തരം സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തുന്നതിന് നിതി ആയോഗും കേന്ദ്ര ധനമന്ത്രാലയവും റെയില്‍വെ മന്ത്രാലയവും അംഗീകാരം നല്കിയിട്ടുണ്ട്.

പദ്ധതി സംസ്ഥാനത്തിന്‍റെ സാമ്പത്തികസ്ഥിതിയെ തകര്‍ക്കുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. പശ്ചാത്തല സൗകര്യ വികസനപദ്ധതികള്‍ക്കായി കടമെടുക്കാത്ത ഒരു സര്‍ക്കാരും ലോകത്ത് എവിടെയും ഇല്ല.

പശ്ചാത്തലസൗകര്യ വികസനം സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതൊടൊപ്പം വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഉതകുമെന്ന കാര്യം ഏവരും അംഗീകരിക്കുന്നതാണ്. സംസ്ഥാനത്തിനുള്ളിലെ യാത്രാസമയം നാലിലൊന്നായി ചുരുങ്ങുന്നത്, ബിസിനസ്സ്, സാങ്കേതിക ടൂറിസം മേഖലകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമസ്ത മേഖലകളെയും പരിപോഷിപ്പിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാകില്ല.

പദ്ധതിക്കായുള്ള വിശദമായ പ്രോജക്ട് റിപ്പോര്ട്ട് SYSTRA എന്ന ഏജന്‍സിയാണ് തയ്യാറാക്കിയിട്ടുള്ളത്. ലോകത്തില്‍ ഏറ്റവും സുരക്ഷിതവും സുഖപ്രദവും അന്തരീക്ഷ മലിനീകരണം കുറഞ്ഞതുമായ ഗതാഗത സംവിധാനമാണ് റെയില്‍വെ. അതുകൊണ്ടുതന്നെയാണ് റെയില്‍വെ പദ്ധതിക്ക് Mo-EFFE യുടെ ഗൈഡ്ലൈന്‍ പ്രകാരം പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലാത്തത്.

എന്നിരുന്നാലും പരിസ്ഥിതി ആഘാത പഠനം സെന്‍റര്‍ ഫോര്‍ എന്‍വയോന്മെന്‍റ് ആന്‍റ് ഡവലപ്പ്മെന്‍റ് മുഖേന നടത്തിക്കഴിഞ്ഞു. സി.ആര്‍.ഇസ്സഡ് സോണുകളെയും കണ്ടല്‍ക്കാടുകളെയും കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കേന്ദ്രഗവണ്മെന്‍റിന്‍റെ കീഴിലുള്ള നാഷണല്‍ സെന്‍റര്‍ ഫോര്‍ സസ്റ്റൈനബിള്‍ കോസ്റ്റല്‍ മാനേജ്മെന്‍റിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാര്‍ അതീവജാഗ്രതയാണ് പരിസ്ഥിതിയുടെ കാര്യത്തില്‍ പുലര്‍ത്തുന്നത് എന്നതിന്‍റെ ഉദാഹരണമാണിത്.

പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് ഭൂമി ഏറ്റെടുക്കുന്നതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഭവനരഹിതരാകുന്നു എന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ ഭൂമി ഏറ്റെടുക്കല്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കിക്കൊണ്ടാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ തന്നെ ഒരാളുപോലും ഇതിനാല്‍ ഭവനരഹിതനാകുന്ന പ്രശ്നം ഉദിക്കുന്നില്ല. ഇത്തരം പദ്ധതികള്‍ നിലവില്‍ വരുമ്പോള്‍ തുടക്കത്തില്‍ ഉണ്ടായ പ്രചരണവും ആശങ്കയും മറികടന്നുകൊണ്ട് അവ നടപ്പിലാക്കാന്‍ കഴിഞ്ഞ അനുഭവം ഗെയ്ല്‍, പവര്‍ ഹൈവേ, ജലപാത – നമ്മുടെ മുന്നിലുണ്ട് എന്ന യാഥാര്‍ത്ഥ്യവും കാണാതിരുന്നുകൂടാ.

പദ്ധതി സംബന്ധിച്ച് ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്കകളും പ്രശ്നങ്ങളും ദൂരീകരിക്കുന്നതിനും ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹാരങ്ങള്‍ കണ്ടെത്താനും പബ്ലിക് ഹിയറിംഗ് നടത്തുന്നതാണ്. ഇതുകൂടാതെ വിവിധ സാമൂഹികസാംസ്കാരിക സംഘടനകള്‍ നടത്തുന്ന സെമിനാറുകളിലും കൂടിക്കാഴ്ചകളിലും പ്രസ്തുത വിഷയം അവതരിപ്പിക്കുകയും ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ്.

അതിനാല്‍ അനാവശ്യമായ ആശങ്കകള്‍ ജനങ്ങളുടെ ഇടയില്‍ സൃഷ്ടിക്കുന്ന പ്രചരണങ്ങള്‍ നടത്തരുതെന്നാണ് ഈ ഘട്ടത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളത്. നാടിന്‍റെ പൊതുവായ വികസനത്തിന് യോജിച്ചു നില്ക്കുന്നതിന് നമുക്ക് കഴിയേണ്ടതുണ്ട്. അതിനു പകരം തെറ്റായ പ്രചരണങ്ങള്‍ നടത്തി പദ്ധതിയെത്തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നാടിന്‍റെ വികസനത്തെ പിന്നോട്ടു നയിക്കാനേ സഹായിക്കൂ എന്നത് നാം തിരിച്ചറിയണം. മികച്ച പശ്ചാത്തല സൗകര്യങ്ങള്‍ കേരളത്തിലെ നിക്ഷേപക സൗഹൃദ അന്തരീക്ഷത്തെ മെച്ചപ്പെടുത്തും.

അത്തരം നിക്ഷേപങ്ങളിലൂടെ ലഭിക്കുന്ന അധികമൂലധനം സംസ്ഥാനത്തിന്‍റെ പൊതുവായ വികസനത്തിന് ആക്കം കൂട്ടും. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന വിഭവങ്ങളുടെ നീതിയുക്തമായ വിതരണം സാധ്യമാക്കിക്കൊണ്ട് സാമൂഹിക നീതിയിലധിഷ്ഠിതമായ നവകേരളം സൃഷ്ടിക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചുരുക്കം ചിലയിടങ്ങളില്‍ നിന്നും തെറ്റിദ്ധാരണ മൂലമുയരുന്ന എതിര്‍പ്പുകള്‍ മാറ്റിനിര്‍ത്തിയാല്‍ ഈ പദ്ധതിയുടെ പ്രാധാന്യം കേരള സമൂഹം അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്ന തെറ്റിദ്ധാരണകള്‍ കൂടി പരിഹരിച്ച് നിശ്ചയിച്ച സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ പാലിക്കും.