അന്നത്തെ അന്നം തേടി ജോലിക്ക് ഇറങ്ങുന്നവരുടെ അന്നം മുട്ടിച്ചു; പണിമുടക്ക് നടത്തിയത് ഗുണ്ടായിസത്തില്‍; കേരളത്തില്‍ നടക്കുന്ന അപകട രാഷ്ട്രീയത്തിന്റെ തെളിവെന്ന് രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തു നടത്തിയ പണിമുടക്ക് കേരള ജനതയെ ദ്രോഹിക്കുന്നതായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ദേശീയപണിമുടക്കിന്റെ പേരില്‍ നടന്ന അക്രമങ്ങള്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണെന്ന് തെളിഞ്ഞു. കേരളത്തില്‍ അല്ലാതെ രാജ്യത്ത് മറ്റൊരിടത്തും ജനജീവിതത്തെ യാതൊരു തരത്തിലും ‘ദേശീയ’ പണിമുടക്ക് ബാധിച്ചിട്ടില്ല. കടംകേറി നെട്ടോട്ടമോടുന്ന കേരളത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ പണിമുടക്ക് സൃഷ്ടിക്കുന്ന ആഘാതം.

അന്നത്തെ അന്നം തേടി ജോലിക്ക് ഇറങ്ങുന്ന സാധാരണക്കാരുടെ അന്നം മുടക്കിയതല്ലാതെ എന്ത് പ്രയോജനമാണ് പണിമുടക്ക് കൊണ്ട് നേടാനായത്? ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും എതിരായ പ്രതിഷേധം ആണെങ്കില്‍ അത് പ്രതിഫലിക്കേണ്ടത് ഡല്‍ഹിയിലും ബിജെപി സര്‍ക്കാരുകള്‍ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ആയിരുന്നു.

എന്നാല്‍ അവിടെയെല്ലാം പതിവുപോലെ തന്നെ എല്ലാ കാര്യങ്ങളും നടന്നു. പണിമുടക്ക് ഉണ്ടെന്ന് ജനങ്ങള്‍ അറിഞ്ഞിട്ടുപോലുമില്ല. അതേസമയം കേരളത്തില്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും പ്രവര്‍ത്തകര്‍ ഗുണ്ടകളെപ്പോലെ പെരുമാറി സാധാരണക്കാരായ ഓട്ടോ തൊഴിലാളികളെയും, ഡ്രൈവര്‍മാരെയും, സര്‍ക്കാര്‍ ജീവനക്കാരെയും ഭീഷണിപ്പെടുത്തി മടക്കി അയക്കുന്നു.

Read more

ജോലി ചെയ്യാന്‍ എത്തുന്നവരെ പോലും ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്നു.
ഇതാണ് ബിജെപി ഉയര്‍ത്തിക്കാട്ടിയ, കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന ‘അപകട രാഷ്ട്രീയം’. പണിമുടക്കാന്‍ അവകാശമുള്ളതുപോലെ തന്നെ ജോലി ചെയ്യാനും അവകാശമുണ്ട് എന്നത് മറക്കരുത്. കേരളത്തില്‍ ഇടതും വലതും മുന്നണികള്‍ ജനങ്ങളെ വഞ്ചിച്ച് നാടിനെ പിന്നോട്ട് അടിക്കുന്ന അപകട രാഷ്ട്രീയത്തിന്റെ തെളിവാണ് പണിമുടക്ക്. സംസ്ഥാന വികസനത്തിന് ആപത്തുണ്ടാക്കുന്ന ഇത്തരം സമര രീതികള്‍ക്ക് അന്ത്യം കണ്ടേ മതിയാവൂ, രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു.