കോതമംഗലം ചെറിയ പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

സഭാതർക്കത്തിന്റെ കേന്ദ്ര സ്ഥാനമായി മാറിയിരിക്കുന്ന കോതമംഗലത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള മാർത്തോമ ചെറിയ പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ഇതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പള്ളിയില്‍ തമ്പടിച്ചിരിക്കുന്നവരെ  ഒഴിപ്പിച്ചിട്ട് വേണം ഏറ്റെടുക്കാനെന്നും കോടതി  നിര്‍ദേശം നല്‍കി. സുപ്രീം കോടതി വിധി നടപ്പാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് ഓർത്തഡോക്സ്‌ സഭ നൽകിയ ഹർജിയിലാണ്  ഹൈക്കോടതി ഉത്തരവ്.

കോതമംഗലം ചെറിയ പള്ളിയില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരം കളക്ടര്‍ ഉപയോഗിക്കണം. ക്രമസമാധാന പ്രശ്‌നം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് നിര്‍ദ്ദേശം. മതപരമായ ചടങ്ങുകള്‍ക്ക് വിട്ട്‌ നല്‍കുന്നത് അതിനുശേഷം മാത്രമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം,  പ്രാര്‍ത്ഥന നടത്താന്‍ തോമസ് പോള്‍ റമ്പാന് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാപരമായ നിയമവാഴ്ച ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. നിസ്സഹായവസ്ഥ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ചുമതലയില്‍ നിന്നൊഴിയാനാകില്ലെന്നും കോടതി വ്യക്തമാക്കി. പള്ളിയിൽ പ്രവേശിക്കുന്നതിന് തോമസ് പോൾ റമ്പാൻ പല തവണ എത്തിയെങ്കിലും യാക്കോബായ വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് പിൻവാങ്ങേണ്ടി വന്നിരുന്നു.