ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ല, സജീവനെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് എതിരെ നടപടി വേണമെന്ന് ബന്ധുക്കള്‍

ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് മരിച്ച സജീവന്റെ സഹോദരന്‍. പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് സജീവന്‍ മരിച്ചതെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിനായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സജീവനെ ക്രൂരമായി മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മരണകാരണം ഹൃദയാഘാതം മൂലമാണെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ മാസം 22നാണ് വടകര താഴെ കോലോത്ത് പൊന്‍മേരി പറമ്പില്‍ സജീവന്‍ (42) മരിച്ചത്.

Read more

ജൂലായ് 21ന് രാത്രിയാണ് സജീവനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സജീവനും സുഹൃത്തുകളും സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിന് പിന്നാലെയായിരുന്നു നടപടി. മദ്യപിച്ച കാര്യം പൊലീസിനോട് സമ്മതിച്ചപ്പോള്‍, എസ് ഐ സജീവനെ മര്‍ദിച്ചെന്നും സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു. സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ സജീവനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.തുടര്‍ന്ന് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.