കൊച്ചിക്ക് നവ്യാനുഭവമായി ദാണ്ഡിയ നൃത്ത സായാഹ്നം

കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണങ്ങളും അത്ഭുതപ്പെടുത്തുന്ന മെയ് വഴക്കവും ചടുലമായ നൃത്ത ചുവടുകളുമായി 500-ല്‍ പരം കലാകാരന്മാരും കലാകാരികളും നിറഞ്ഞാടിയ ദാണ്ഡിയ ഡാന്‍സ് നൈറ്റ് കൊച്ചിക്കാര്‍ക്ക് ദൃശ്യവിരുന്നായി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലെ ഗുജറാത്തി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 5 വയസ്സുള്ള കുട്ടികള്‍ മുതല്‍ 70ന് മേല്‍ പ്രായമായ സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് ഫോറം മാളില്‍ അവതരിപ്പിച്ച ദാണ്ഡിയ ഡാന്‍സ് നൂറുകണക്കിന് കാണികള്‍ക്ക് അപൂര്‍വ്വ സായാഹ്നമാണ് സമ്മാനിച്ചത്്.

കണ്ണാടികളും തിളങ്ങുന്ന മുത്തുകളും തുന്നി പിടിപ്പിച്ച വിവിധ നിറങ്ങളിലുള്ള പരമ്പരാഗത ഗുജറാത്തി വസ്ത്രങ്ങളാണ് നര്‍ത്തകര്‍ അണിഞ്ഞിരുന്നത്. കഴുത്തിലും, കാതിലും, കാലിലുംമുള്ളആഭരങ്ങള്‍ നര്‍ത്തകകികളുടെ സൗന്ദര്യത്തിന് മാറ്റു കൂട്ടി. പൈജാമയും കുര്‍ത്തയും തലപ്പാവും മുത്ത് മാലകളും ധരിച്ചെത്തിയ പുരുഷന്മാരും ചേര്‍ന്നപ്പോള്‍ നൃത്തവിസ്മയം മണിക്കൂറുകള്‍ നീണ്ടു.

വര്‍ണ്ണാഭമായി അലങ്കരിച്ച ചെറിയ മുള വടികളേന്തി ഡ്രംസിന്റെ സ്പന്ദനങ്ങള്‍ക്കും ശ്രവണ സുന്ദര ഗാനങ്ങള്‍ക്കും അനുസരിച്ച് കൈകളും കാലുകളും അസാമാന്യ വഴക്കത്തോടെ സങ്കീര്‍ണവും വേഗതയേറിയതുമായ രീതിയില്‍ ചലിപ്പിക്കുന്നതാണ് ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ഈ പരമ്പരാഗത നടന കലയായ ദാണ്ഡിയ നൃത്തം. നവരാത്രി ആഘോഷ വേളകളില്‍ ദുര്‍ഗ പ്രീതിക്കായിയാണ് ദാണ്ഡിയ നൃത്തം അവതരിപ്പിക്കുന്നതെന്നാണ് ഐതിഹ്യം.

Read more

ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കേരളത്തിലെ ഒരു മാളില്‍ ആദ്യമായാണ് ദാണ്ഡിയ നൃത്ത നിശ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ ആസ്വദിക്കാനും അതിശയിപ്പിക്കുന്ന സമ്മാനങ്ങള്‍ നേടാനും കൂടി അവസരം ഒരുക്കിയിരുന്നു. പ്രശസ്ത ഗുജറാത്തി നൃത്ത സംവിധായക അമി ജനാനിയുടെ മേല്‍നോട്ടത്തില്‍ ദിവസങ്ങളോളം പരിശീലനം നടത്തിയവരായിരുന്നു ഈ നൃത്തസായാഹ്നം അരങ്ങത്തെത്തിയത്.