ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, പോരാടാൻ ഉറച്ച് ഡബ്ല്യു.സി.സി, ഇന്ന് മന്ത്രിയെ കാണും

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി (WCC) അംഗങ്ങള്‍ ഇന്ന് നിയമ മന്ത്രി പി രാജീവിനെ (P Rajeev) കാണും. വൈകീട്ട് നാലു മണിക്ക് കളമശ്ശേരി കുസാറ്റ് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് കൂടിക്കാഴ്ച. ഇതേ ആവശ്യവുമായി ഡബ്ല്യുസിസി അംഗങ്ങള്‍ നേരത്തെ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയെ കണ്ടിരുന്നു. ജസ്റ്റിസ് ഹേമയുടേത് കമ്മീഷനല്ല, സമിതിയാണെന്ന് വ്യക്തമായത് ഈ കൂടിക്കാഴ്ചയിലായിരുന്നു.

തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങള്‍ ജസ്റ്റിസ് ഹേമ സമിതിയെ അറിയിച്ചതാണെന്നും റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരാന്‍ എല്ലാ വിധ ശ്രമങ്ങളും തുടരുമെന്നും ഡബ്യൂസിസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടന പ്രതിനിധികള്‍ ഇന്ന് നിയമമന്ത്രിയെ കാണുന്നത്. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരണമെന്നാണ് ആഗ്രഹമെന്ന് ഡബ്ല്യൂസിസി അം?ഗങ്ങള്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അന്വേഷണ കമ്മീഷന്‍ അല്ലെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്.

ഇനി കാത്തിരിക്കാനാവില്ലെന്നും ഡബ്ല്യുസിസി, വനിതാ കമ്മീഷനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. ഹേമ കമ്മിറ്റിക്ക് മുന്‍പാകെ തനിക്ക് ഉണ്ടായ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത് പ്രതികരിച്ചു. നടിയെ പിന്തുണയ്ക്കുന്നു എന്ന് പോസ്റ്റിട്ടവര്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയില്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മറ്റി ഉണ്ടോയെന്ന് വ്യക്തമാക്കണം. അങ്ങനെയാണ് സ്ത്രീകളുടെ കൂടെ നില്‍ക്കേണ്ടതെന്നും പാര്‍വ്വതി തിരുവോത്ത് പറഞ്ഞിരുന്നു.