ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഇന്ന് സിനിമാ സംഘടനകളുടെ യോഗം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സാംസ്‌കാരിക വകുപ്പ് വിളിച്ചുചേര്‍ത്ത സിനിമ സംഘടനകളുടെ യോഗം ഇന്ന്. രാവിലെ 11 ന് തിരുവനന്തപുരത്ത് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടതായുള്ള മന്ത്രി പി രാജീവിന്റെ വെളിപ്പെടുത്തല്‍ വിവാദമായ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. ഡബ്ല്യൂസിസി പ്രതിനിധികള്‍ ഉള്‍പ്പടെ അമ്മ, ഫെഫ്ക, ഫിലിം ചേമ്പര്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. അതേസമയം യോഗത്തിലേക്ക് മാക്ട ഫെഡറേഷനെ ക്ഷണിച്ചിട്ടില്ല.

ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് സിനിമാ രംഗത്തെ വനിതാ സംഘടനയായ ഡബ്ല്യുസിസി തന്നോട് ആവശ്യപ്പെട്ടിരുന്നെന്ന മന്ത്രി പി രാജീവിന്റെ വാദമാണ് ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യുസിസി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കവേയാണ് റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് അവര്‍ തന്നോട് ആവശ്യപ്പെട്ടെന്ന് പി രാജീവ് പറഞ്ഞത്.

എന്നാല്‍ മന്ത്രിയുടെ വാദത്തെ തള്ളി ഡബ്ല്യുസിസി രംഗത്തെത്തി. പി രാജീവിന് നേരത്തെ നല്‍കിയ കത്തിന്റെ പകര്‍പ്പ് വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ് പേജില്‍ പങ്കുവച്ചുകൊണ്ടാണ് ഡബ്ല്യൂസിസി തങ്ങളുടെ ഭാഗം വിശദീകരിച്ചത്. മന്ത്രിയുമായി ജനുവരി 21ന് നടത്തിയ യോഗത്തിനു ശേഷമായിരുന്നു കൂട്ടായ്മ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്ത് കൈമാറിയത്.